സമദ് കുന്നക്കാവ് |
2011, നവംബർ 16, ബുധനാഴ്‌ച
മാര്‍ക്‌സിയന്‍ ചരിത്ര വിശകലനത്തിലെ ഏങ്കോണിപ്പുകള്‍
വള്ളത്തോള്‍ കാവ്യങ്ങളിലെ 'നല്ല മുസ്ലിം', 'ചീത്ത മുസ്ലിം'
സമകാലിക മുസ്ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍ - 4
മലബാര്‍ സമരവും മാപ്പിള പ്രതിനിധാനങ്ങളും വരികളുടെ അബോധങ്ങളില്‍ അതിസാന്ദ്രമായി നിലനില്‍ക്കുന്നത് വള്ളത്തോള്‍ നാരായണ മേനോന്റെ കാവ്യങ്ങളിലാണ്. കൊളോണിയല്‍ ആധുനികതയും ദേശീയതയും ഇണങ്ങിയും ഇടഞ്ഞും സഞ്ചരിച്ച സവിശേഷ നാളുകളില്‍ പ്രസിദ്ധീകൃതമായവയാണ് വള്ളത്തോള്‍ കാവ്യങ്ങള്‍. പ്രസ്തുത രചനകളില്‍ ദൃശ്യപ്പെടുന്ന ആശയ ചേരുവകളും മുസ്ലിം പ്രതിരൂപങ്ങളും ദേശീയ പ്രസ്ഥാനത്തിലും അതിന്റെ പ്രയോക്താക്കളിലും നിലനിന്ന വൈരുധ്യങ്ങളുടെ നേര്‍ത്തുടര്‍ച്ചയാണ്. മലയാള കാവ്യശാഖയെ ചരിത്രപരമായി വിശകലന വിധേയമാക്കിയാല്‍ ഖുര്‍ആനികാശയങ്ങളും കറകളഞ്ഞ മുസ്ലിം പ്രതീകങ്ങളും രജത രേഖ വിതറുന്നത് വള്ളത്തോള്‍ കവിതകളിലാണ്. 1960ല്‍ മരണാനന്തരം പുറത്തുവന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതാ സമാഹാരമായ സാഹിത്യമഞ്ജരിയിലെ 'ജാതകം തിരുത്തി'(നാലാംഭാഗം), 'അല്ലാഹ്'(അഞ്ചാംഭാഗം), 'പാംസുസ്നാനം'(എട്ടാംഭാഗം) മുതലായ കാവ്യങ്ങള്‍ ഇത്തരം പ്രകാശിതങ്ങളാണ്. യശ്ശശരീരനായ കവി ടി. ഉബൈദിന്റെ വാക്കുകള്‍ കടമെടുത്താല്‍ അതല്ലേ കൂടുതല്‍ ഉചിതം: "ഇസ്ലാംമത പ്രവാചകന്റെ ഗുണഗണങ്ങളെ ഇങ്ങനെ മതിതോന്നാതെ പ്രകീര്‍ത്തിച്ച ഒരു അമുസ്ലിം കവി വള്ളത്തോളല്ലാതെ ഭാരതത്തിലുണ്ടോ എന്നു സംശയമാണ്.''
ഹൈന്ദവേതരമായ ഇതിവൃത്തം തിരഞ്ഞ് അദ്ദേഹം ഇസ്ലാമിക സംസ്കൃതിയിലേക്ക് എത്തിനോക്കിയത് ദാര്‍ശനിക താല്‍പര്യമെന്നതിലേറെ രാഷ്ട്രീയ പ്രചോദിതനായിക്കൊണ്ടായിരുന്നു. സ്വാതന്ത്യ്രസമര പ്രക്ഷോഭങ്ങളുടെ ആര്‍പ്പുവിളികള്‍ക്കു കാതുകൊടുത്ത ആ കവിപുംഗവന്‍ ദേശീയ പ്രസ്ഥാനം ചരിത്രപരമായി ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട ഹിന്ദു-മുസ്ലിം ഐക്യം എന്ന മുദ്രാവാക്യം നെഞ്ചേറ്റിയ ആളുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനു വഴിമുടക്കിയായ ഒരു ബാബേല്‍ ഗോപുരമായി ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്മാര്‍ എടുത്തുദ്ധരിക്കാറുള്ള ഉമ്മാക്കിയുമായിരുന്നു ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍. ഇണക്കിച്ചേര്‍ക്കാന്‍ കഴിയാത്ത വൈരുധ്യങ്ങളില്‍ പ്രബലമായത് എന്നു പ്രചരിപ്പിക്കപ്പെട്ട ഈ മതവൈരുധ്യങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ പാലം പണിയുക എന്ന ദൌത്യമാണ് വള്ളത്തോള്‍ ഏറ്റെടുത്തത്. മതങ്ങളുടെ മൌലികമായ ഐക്യത്തെയും മതസൌഹാര്‍ദത്തിന്റെ ആവശ്യകതയെയും പ്രകീര്‍ത്തിക്കുന്ന പ്രചാരവേലകള്‍ വള്ളത്തോളില്‍ അങ്കുരിക്കപ്പെട്ടതിന്റെ രാഷ്ട്രീയ പരിസരം അതായിരുന്നു. എന്നാല്‍ ദേശീയവാദികളും സ്വാതന്ത്യ്ര സമര പ്രവര്‍ത്തകരും അകപ്പെട്ട വാരിക്കുഴികള്‍ അനിവാര്യമായും വള്ളത്തോളിനെയും കാത്തിരിക്കുന്നുണ്ടായിരുന്നു. കൊളോണിയല്‍ അധികാരികള്‍ക്കു പ്രത്യുത്തരം നല്‍കാനെന്നോണം ഇന്ത്യയുടെ സുവര്‍ണ ഭൂതകാല പ്രകീര്‍ത്തനം പതിവാക്കിയ ദേശീയ വക്താക്കളില്‍ അദ്ദേഹം അകപ്പെട്ടത് സ്വാഭാവികമായിരുന്നു. കാരണം, അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം പൌരാണിക ഇന്ത്യ ഒരു സുവര്‍ണ യുഗത്തിന്റെ പ്രകാശം പരത്തിയ നാടായിരുന്നു. തപശ്ശക്തിയിലും വിജ്ഞാന തൃഷ്ണയിലും സ്വാര്‍ഥപരിത്യാഗത്തിലും സമസൃഷ്ടിസ്നേഹത്തിലും അവര്‍ അദ്വിതീയരായിരുന്നു. എന്നാല്‍ സുവര്‍ണ ഭൂതകാലം നിഷ്കാസിതമായതിനു പിന്നില്‍ ഇസ്ലാം ആഗമനമാണെന്ന ഓറിയന്റല്‍ പഠനങ്ങള്‍ കൂടി ഒത്തുചേര്‍ന്നാലേ പ്രസ്തുത വാദങ്ങള്‍ക്കു ബലം ലഭിക്കൂ എന്നതുകൊണ്ടു വള്ളത്തോളിന്റെ അബോധങ്ങളില്‍ അത്തരം പാഠങ്ങളും കുടിയിരുത്തപ്പെട്ടിരുന്നു. കൊളോണിയല്‍ ആധുനികതയോട് നേര്‍ക്കു നേരെയുള്ള ഒരു പോരാട്ട സ്ഥലിയില്‍ നിലയുറപ്പിക്കുമ്പോള്‍ തന്നെ കൊളോണിയല്‍ ആശയങ്ങളെ പരിരംഭണം ചെയ്തുകൊണ്ട് സങ്കല്‍പരാശിയിലുള്ള മുസ്ലിം അപരത്തെ കണ്ടെടുക്കാനുള്ള അധമസമീക്ഷകള്‍ വള്ളത്തോള്‍ രചനകളുടെയും തച്ചുശാസ്ത്രമാകുന്നുണ്ട്. "ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാവണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍'' എന്നു സര്‍വ ഇന്ത്യക്കാരെയും ഒന്നായി ഉദ്ബോധിപ്പിച്ച ആ മഹോന്നതന്റെ സാഹിത്യമഞ്ജരിയില്‍ മുസ്ലിംപക്ഷ, കാവ്യങ്ങളോടൊപ്പം 'കാട്ടെലിയുടെ കത്ത്', 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും', 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്നീ മുസ്ലിം വിരുദ്ധ കാവ്യങ്ങള്‍ കൂടി തുന്നിച്ചേര്‍ക്കപ്പെട്ടത് ഈയൊരു രാഷ്ട്രീയ സങ്കീര്‍ണതയിലായിരുന്നു.
ദേശീയാധുനികതയുടെ വൈദിക പാരമ്പര്യം കണ്ടെത്താന്‍ ശ്രമിച്ച ഇന്ത്യയുടെ സുവര്‍ണ ഭൂതയുഗവും അവിടെ കാളിമ പടര്‍ത്തിയ ഇസ്ലാം യുഗവും എന്ന പൌരസ്ത്യ വാദങ്ങളുടെ ഏറ്റെടുക്കലാണ് വള്ളത്തോളിന്റെ 'കാട്ടെലിയുടെ കത്ത്' എന്ന കവിതയുടെ ആശയം.19 ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ കൊളോണിയല്‍-പൌരസ്ത്യ വാദങ്ങളുടെ പ്രതിനിധാനമായ ശിവരാമന്‍ നായര്‍ വികൃതമായി ഉദ്ധരിക്കുന്നത്
"മൊട്ടപ്പഴത്തലയല്ല വേണ്ടൂ; ഭാരത
ക്ഷോണീ കിരീടത്തിനി-
ച്ചിട്ടത്തെറ്റു തിരുത്തി വച്ചതിനു മേ-
ലാവാം നമുക്കാഹവം''
എന്ന 'കാട്ടെലിയുടെ കത്തി'ലെ ഈരടികളാണെന്നത് ഉപര്യുക്ത വാദത്തെ ബലപ്പെടുത്തുന്നതാണ്. മലബാര്‍ സമരത്തിനു മുമ്പേ 1915ല്‍ പ്രസിദ്ധീകൃതമായ 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും' എന്ന കവിത നായര്‍, മുസ്ലിം ദ്വന്ദങ്ങളിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. സൌന്ദര്യം, കുലീനത, ആഭിജാത്യം, ചാരിത്യ്രം എന്നിവയുടെയെല്ലാം തികവാര്‍ന്നതും മിഴിവേകുന്നതുമായ നായര്‍ പ്രതിനിധാനം ഒരുവശത്ത്. ഈ നായര്‍ സ്വരൂപത്തിന്റെ അംഗപ്രത്യംഗ വര്‍ണനം നീട്ടിക്കൊണ്ടുപോവുന്ന കവി ആസ്വാദകരുടെ കാഴ്ചയിലേക്ക് മറുവശത്ത് നിന്നും ആനയിക്കുന്നത് സ്ഫുടതര രാക്ഷസ രൂക്ഷ രൂപ(ഒരു രാക്ഷസന്റെ പരുപരുത്ത മട്ട് ഏറ്റവും സ്പഷ്ടമായിട്ടുള്ളവന്‍ എന്നു കവി വ്യാഖ്യാനത്തില്‍ പറയുന്നു) ത്തെയാണ്. രൌദ്രാമാത്തടിയനെ മുന്നില്‍ കണ്ട അവള്‍ ചടുന്നനെ പതറിയൊന്നു ഞെട്ടി നാലഞ്ചടിയറിയാതെ പിന്നിലേക്കു മാറി നോക്കുമ്പോള്‍ കവി അവള്‍ക്കു കാഴ്ചപ്പെടുത്തുന്ന രൂപം പിരിമുറുകി വളഞ്ഞ മീശ, ചെന്തീപ്പൊരിച്ചിതറും മിഴി, വട്ടമൊത്ത താടി, ഹരിഹരി, യമനും നടുങ്ങുവൊന്ന കരിമലയന്റെ കരാളമായ വക്രതം! ആണ്. ഇനിയെന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍ അതും തീര്‍ത്തു തന്നേക്കാം എന്ന മട്ടില്‍ 'പെരിയന വന, താതിടത്തു തട്ടിപ്പറി തൊഴിലായ്പ്പുലരും മുഹമ്മദീയന്‍' എന്നുകൂടി വിസ്തരിച്ചു തരുന്നു. രാപ്പകല്‍ ഇടവിടാതെ ആചരിക്കുന്ന പാപകര്‍മങ്ങളുടെ ലാഞ്ചന കരുണയൊട്ടുമില്ലാത്ത ആ പൈശാചിക വദനത്തെ അലങ്കരിക്കുന്നു എന്നു വിവരിക്കുന്ന വള്ളത്തോള്‍ വഴിപോക്കരുടെ രക്തക്കുരുതിയില്‍ ഇടമുറിയാതെ ഊളിയിടുന്ന വലുതായ കത്തി (ക്രൂരകൃത്യങ്ങള്‍ നടത്താന്‍ ആ കത്തിക്കു തന്നെ ഒരുത്സാഹമുണ്ടെന്ന് കവികല്‍പന) വലതു പാടരക്കല്‍ തിരുകിയതായി കാഴ്ചപ്പെടുത്തി ഒരു മുഹമ്മദീയനു വേണ്ടുന്ന വേഷവിധാനങ്ങള്‍ തയ്ച്ചു കൊടുക്കുന്നു. ഭര്‍ത്താവിനു നന്മയുടെ സമൃദ്ധി ഉയര്‍ന്നുവരാന്‍ ശിവഭജാനുഷ്ഠാനത്തിന് അമ്പലത്തില്‍ പോവാനിറങ്ങിയ ഈ സ്ത്രീരത്നം, തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കരാളനായ മാപ്പിളയെ കൌശലപൂര്‍വം വെട്ടിവീഴ്ത്തുന്നതോടെയാണ് കവിത അവസാനിക്കുന്നത്. സുന്ദരിയും ചാരിത്യ്രവതിയുമായ ഒരു സ്ത്രീക്കെതിരെ ക്രൌര്യനും കാമോന്മത്തനുമായ ഒരു പുരുഷനെ അവതരിപ്പിച്ചു രംഗം കൊഴുപ്പിക്കുക കാവ്യശില്‍പത്തിന് ആവശ്യമാണെന്നും ആ സുശീല നായര്‍ സ്ത്രീയാവേണ്ടതു നിര്‍ബന്ധമാണെന്നും വാദിച്ചാല്‍ തന്നെയും അവളുടെ അപരനായി കശ്മലനായ ഒരു നായരെ കവിക്കു കിട്ടാതെ പോയത് എന്തുകൊണ്ടാണ്? അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ആ കഠിന കൃത്യത്തിനായി ഒരു മുഹമ്മദീയനെ പടച്ചുവിട്ടാല്‍ കൂടുതല്‍ കരഘോഷം ലഭിക്കുമെന്ന് വള്ളത്തോള്‍ മനസ്സിലാക്കിയിരുന്നതായി ഡോ. കെ.എം ജോര്‍ജ് വിമര്‍ശിക്കുന്നുണ്ട് (ജോര്‍ജ് അന്വേഷണങ്ങള്‍, പഠനങ്ങള്‍ 1991 പേജ് 65).
വള്ളത്തോളിന്റെ മുന്‍രചനകളില്‍ നിന്ന് വ്യത്യസ്തമായി മലബാര്‍ സമരത്തിലെ മാപ്പിള പ്രതിനിധാനങ്ങള്‍ സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്നത് 'ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്ന കവിതയിലാണ്. 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും' കവിതയില്‍നിന്ന് 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' കവിതയിലേക്ക് കാലവ്യത്യാസങ്ങളുടെ അകലങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രമേയപരമായി അവ തമ്മില്‍ പല ഇണക്കങ്ങളുമുണ്ട്. സുന്ദരിയായ ഹിന്ദു സ്ത്രീയില്‍ ഹുമയൂണ്‍ ചക്രവര്‍ത്തിക്ക് അഭിനിവേശം മുളക്കുകയും കാര്യം ഗ്രഹിച്ച വിശ്വസ്ത സേവകന്‍ ഉസ്മാന്‍ ഖാന്‍ അവളെ ബലാല്‍ക്കാരേണ ചക്രവര്‍ത്തിയുടെ സന്നിധിയില്‍ എത്തിക്കുന്നിടത്തുമാണ് കവിതയുടെ തുടക്കം. 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനി'ല്‍ അമ്പലത്തില്‍ പോവുന്നവളെയാണ് മുഹമ്മദീയന്‍ റാഞ്ചുന്നതെങ്കില്‍ ഇക്കവിതയില്‍ ഉസ്മാന്‍ ഖാന്‍ ക്ഷേത്രത്തില്‍നിന്ന് മഞ്ചലില്‍ കയറി വീട്ടിലേക്കു തിരിച്ചു പോവുന്ന ഹിന്ദു സ്ത്രീയെ മഞ്ചല്‍ക്കാരെ സ്വാധീനിച്ചു തട്ടിക്കൊണ്ടു പോവുകയാണ്.20 ഈ കവര്‍ച്ചക്കു പത്തുനാള്‍ മുമ്പു ഒരു യാത്രക്കിടയില്‍ കണ്ണാടി മാളികയില്‍ അവളുടെ മുഖം ശരത്കാല മേഘങ്ങള്‍ക്കിടയില്‍ ചാന്ദ്രബിംബം പോലെ കണ്ട ചക്രവര്‍ത്തി സ്വര്‍ഗീയാരമത്തിലെ പൂവെന്ന് കരുതി മോഹിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്തത് അറിഞ്ഞുകൊണ്ടായിരുന്നു ഉസ്മാന്‍ ഖാന്റെ ഈ ചെയ്തി. എന്നാല്‍ തന്റെ മുന്നിലെത്തിയ യുവതി മറ്റൊരാളുടെ ഭാര്യയും അയാളില്‍ ദൃഢാനുരാഗമുള്ളവളുമാണെന്നു മനസ്സിലാക്കുന്ന ഹുമയൂണ്‍ അവളെ പോവാന്‍ അനുവദിക്കുകയും ഉസ്മാന്‍ഖാനെ തുറുങ്കിലടക്കാന്‍ കല്‍പിക്കുകയും ചെയ്യുന്നു. പക്ഷേ 'മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം' എന്നു മൊഴിഞ്ഞു ഉസ്മാന്റെ മോചനത്തിനുവേണ്ടി ചക്രവര്‍ത്തിയോട് അപേക്ഷിക്കുകയാണ് ആ 'ഭാരതസ്ത്രീ' ചെയ്യുന്നത്. അഭ്യര്‍ഥന മാനിച്ചു സേവകനെ കാരാഗൃഹത്തില്‍ നിന്നു മോചിപ്പിക്കുന്ന ഹുമയൂണ്‍ അഛന്‍ മകളെ അണിയിക്കുന്ന കണക്കെ തന്റെ മണിമാല്യം അവളില്‍ ചാര്‍ത്തുന്നതോടെ കവിത അവസാനിക്കുന്നു.
മലയാള കാവ്യശാഖയില്‍ മതസൌഹാര്‍ദത്തിന്റെ കെട്ടുറപ്പില്‍ ഇടശ്ശേരിയുടെ 'ഇസ്ലാമിലെ വന്‍മല'യേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ദീപശിഖയായാണ് വള്ളത്തോളിന്റെ ഈ കവിത വിലയിരുത്തപ്പെടുന്നത്. 1921ല്‍ ഏറനാടിന്‍ മണ്ണില്‍ നടന്ന 'വര്‍ഗീയകലാപം' വള്ളത്തോളിന്റെ വീക്ഷണത്തെ ബാധിച്ചില്ലെന്നും, ഈ ലഹളയുടെ മുറിവുകള്‍ പൂര്‍ണമായും ഉണങ്ങുന്നതിനു മുമ്പെ 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' രചിച്ചത് കൊണ്ടാടത്തക്ക സഹിഷ്ണുതബോധമാണെന്നും സിദ്ധാന്തീകരിക്കപ്പെടുന്നുണ്ട് (ശങ്കരന്‍ തെരഞ്ഞെടുത്ത സാഹിത്യ പ്രബന്ധങ്ങള്‍ 1981 പേജ് 245). എന്നാല്‍ ഹുമയൂണ്‍, ഉസ്മാന്‍ഖാന്‍ എന്നീ പ്രതിഷ്ഠിക്കപ്പെട്ട മുസ്ലിം വിഭിന്നതകള്‍ക്കിടയിലാണ് 'ഭാരതസ്ത്രീ' നിലകൊള്ളുന്നത്. അഥവാ, ഉസ്മാന്‍ഖാന്‍ എന്ന 'മാപ്പിള'യും ഹുമയൂണ്‍ എന്ന 'ദേശീയമുസ്ലി'മും. ഒന്നുകൂടി വ്യക്തമാക്കിയാല്‍ നല്ല മുസ്ലിം/ചീത്ത മുസ്ലിം എന്ന ദ്വന്ദത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കൌശലവും ചതിയും കൈമുതലാക്കി അധികാരസ്ഥാനങ്ങളെ പ്രീണിപ്പിച്ചു തന്‍കാര്യം കാണുന്ന സ്വാര്‍ഥ രൂപമാണ് ഉസ്മാന്‍. നമ്മുടെ ദേശീയ ഭാവനയില്‍ ഒരപരസ്ഥാനം കൈയാളുന്ന ഇസ്ലാമിന്റെ മുഴുനീള പ്രതിനിധാനമാണയാള്‍. അവന്‍ ഇന്ത്യന്‍ ദേശീയതയിലെ ഒരു മുസ്ലിം അപവാദമല്ല, പ്രത്യുത ഒരു മായാത്ത വസൂരിക്കലയാണ്.
ഉസ്മാന്‍ഖാനെക്കുറിച്ചുള്ള കവിതയിലെ വള്ളത്തോള്‍ ഭാവന ബ്രിട്ടീഷ് മലബാറില്‍ നിന്നാണ് ചിറകടിച്ചുയരുന്നത്. മലബാര്‍ കലാപാനന്തരമുള്ള ഹിന്ദു-മുസ്ലിം ജീവിതത്തിന്റെ പ്രാതിനിധ്യം ഈ കവിതയില്‍ കടന്നുവരിക സ്വാഭാവികം. കാരണം, 1834 മുതല്‍ 1921 വെരയാണ് മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ അരങ്ങേറുന്നത്. സാഹിത്യമഞ്ജരി നാലാം ഭാഗത്തില്‍ ചേര്‍ക്കപ്പെട്ട 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എഴുതപ്പെടുന്നത് 1923 കാലയളവിലാണ്. മലബാര്‍ ലഹളയുടെ ഘട്ടത്തില്‍ ജന്മികുടുംബത്തിലുള്ള ഉയര്‍ന്ന ജാതിയില്‍പെട്ട സ്ത്രീകള്‍ അവമതിക്കപ്പെട്ടതും മതംമാറ്റത്തിന് വിധേയരായി എന്നുള്ള വാര്‍ത്തകളും മാപ്പിളമാര്‍ അക്രമികളാണെന്ന ധാരണയും കൊളോണിയല്‍ ആശ്രിത സവര്‍ണ ദേശീയ പൊതുബോധത്തില്‍ പ്രതിഫലിക്കപ്പെട്ടിരുന്നു. സാമ്രാജ്യചരിത്രകാരന്മാരും രാഷ്ട്രീയ സംവിധാനങ്ങളും ചേര്‍ന്ന് ഓറിയന്റലിസത്തില്‍ വേരുകളുള്ള ഈ ഇമേജ് സൃഷ്ടിച്ചെടുത്തപ്പോള്‍ വള്ളത്തോളിലും അത്തരം ഭാവനകള്‍ ചിറകുവിടര്‍ത്തിയിട്ടുണ്ടാകും. ദേശീയ വ്യവഹാരം പടച്ചുണ്ടാക്കിയ മലബാറിലെ അക്രമികളായ മാപ്പിളമാരുടെ ഉത്തരേന്ത്യയിലെ വടിവൊത്ത ശരീര മാതൃകയാണ് ഉസ്മാന്‍ഖാന്‍. മാപ്പിള എന്ന ഈ പ്രാദേശികസ്വത്വം പുരോഗമിച്ച് എത്തിപ്പെടുന്ന ദേശീയസ്വത്വമായാണ് വള്ളത്തോള്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയെ കടഞ്ഞെടുക്കുന്നത്. ദേശീയ വ്യവഹാരത്തില്‍ ഇടംപിടിച്ചുപോയ മുസ്ലിമിന്റെ അവമതിക്കപ്പെട്ട ഇമേജിന്റെ മാപ്പുസാക്ഷിയാണ് ഹുമയൂണ്‍. അദ്ദേഹത്തിന്റെ വാക്കില്‍ ചതിയില്ല. തന്റെ മുന്നില്‍ വന്നുപെട്ട യുവതിയുടെ സൌന്ദര്യത്തില്‍ മനമിളകിപ്പോകുന്നുണ്ടെങ്കിലും നിലവിട്ട വിടത്വം അവിടെ കാണാനില്ല.
'ഭദ്രേ ഭവതിക്കു സമ്മതം താനല്ലി
ഭക്തനാമെന്നുടെ ദേവീപദം?'
എന്നു സമ്മതമാരായാന്‍ പോന്ന ഹൃദയ വിശാലതയും അദ്ദേഹത്തിനുണ്ട്. മാത്രമല്ല, മലബാറിലെ മാപ്പിളമാരുടെ ചെയ്തികള്‍ക്ക് അതിലുമെത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അരങ്ങേറിയ ഈ കാവ്യ സംഭാഷണത്തിലൂടെ ഹുമയൂണ്‍ മാപ്പു ചോദിക്കുന്നു:
'മങ്കേ കരയായ്ക മാലോകര്‍ കണ്ണീരെന്‍-
ചെങ്കോലി താഴിയിലേക്കൊഴുക്കും!
മാപ്പിളമാര്‍ ചെയ്ത തെറ്റു മറന്നുനീ
മാപ്പി ഹുമയൂണിന്നേകിയാലും!'
എന്നു ചക്രവര്‍ത്തി പറയുന്നതോടെ മലബാര്‍ സമരവേളയില്‍ സംഭവിച്ചെന്ന് പ്രചരിപ്പിക്കപ്പെട്ട ഹിംസകള്‍ക്ക് സാധൂകരണം നല്‍കുകയാണ്. ഇവിടെ 'മാപ്പിള' എന്ന പ്രയോഗം വള്ളത്തോളിന്റെ അബോധത്തിലെ മലബാര്‍ പ്രതിനിധാനം നേരിട്ടു പ്രകടമാക്കുന്നുണ്ടെന്നാണ് പി. പവിത്രന്റെ വിലയിരുത്തല്‍ (പവിത്രന്‍ മാപ്പിളമാരുടെ ഭാവശുദ്ധി 2007 പേജ് 71). കവിതയില്‍ കവി ഹുമയൂണ്‍ ചക്രവര്‍ത്തിയെയും അദ്ദേഹത്തിന്റെ മുന്നില്‍ ആനയിക്കപ്പെടുന്ന സ്ത്രീരത്നത്തേയും ഒരുപോലെ ആദര്‍ശവല്‍കരിച്ചു ചിത്രീകരിച്ചു എന്നതു കാവ്യാക്ഷരങ്ങളുടെ ഉപരിതല സ്പര്‍ശിയായ ഒരു വാദം മാത്രമാണ്. സൂക്ഷ്മ വായനയില്‍ മനസ്സിലാവുക ഹിന്ദു സ്ത്രൈണ ഉടലിന്റെ പ്രഭയില്‍ മനമിടറിപ്പോകുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയും ഈ ഭാരതീയതയുടെ അപരം തന്നെയാണെന്നാണ്. ഇരട്ട സ്വത്വങ്ങള്‍ പേറുന്ന ഹുമയൂണും ഉസ്മാനും ദേശീയതയുടെ പുറമ്പോക്കില്‍ അന്തിച്ചു നില്‍ക്കുമ്പോള്‍ ഹിന്ദു നായര്‍ സ്ത്രീ ദേശീയതയുടെ പുണ്യഭൂമിയില്‍ പീഠവല്‍ക്കരിക്കപ്പെടുന്നു. അതിനുമപ്പുറത്ത് അവള്‍ തന്നെ ദേശസംസ്കാരമായി മാറുന്നു. ഈ ഹിന്ദു യുവതിയിലൂടെ ഉസ്മാന്‍ സ്വാതന്ത്യ്രത്തിന്റെ ഉഛാസവായുവും ഹുമയൂണ്‍ ചക്രവര്‍ത്തി കാമാതുരതയില്‍നിന്ന് മോചനവും നേടിയെടുക്കുന്നു.
കൊളോണിയല്‍ ആധുനികതയെ അഭിമുഖീകരിക്കാന്‍ തയാറായ വള്ളത്തോളിന് അര്‍ഥ ശാസ്ത്രങ്ങളിലും കാമസൂത്രങ്ങളിലും പാര്‍പ്പുറപ്പിച്ച ഭാരതസ്ത്രീയെ കൈയൊഴിഞ്ഞു അധുനികതയുടെ ഗാര്‍ഹികത്തളങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട സ്ത്രീ സങ്കല്‍പത്തെ കണ്ടെടുക്കേണ്ടതുണ്ടായിരുന്നു. ഈ നായിക പദവിയുടെ ശരീരത്തില്‍ പൂത്തുലഞ്ഞുനിന്ന സംസ്കാരമാണ് പാതിവ്രത്യം. അതായത് മാംസനിബദ്ധമായ കേരളീയ നായര്‍സ്ത്രീ ചരിത്രത്തെ മറച്ചുവെച്ച് കൃത്രിമമായി നിര്‍മിച്ചെടുത്ത ഒരു സദാചാര ശില്‍പം. കുലീനയും ഗാര്‍ഹികതയുടെ കേന്ദ്രവുമായ ഇത്തരമൊരു പെണ്‍രത്നമാണു വള്ളത്തോള്‍ കവിതകളില്‍ പ്രശോഭിക്കുന്നത്. നവോത്ഥാന സ്ത്രീത്വത്തിന്റെ ഈ വെള്ളിവെളിച്ചത്തിന്‍ നിഴലില്‍ തറഞ്ഞുപോയ പ്രതീകങ്ങളായി മുഹമ്മദീയനും ഉസ്മാനും ഹുമയൂണും ന്യൂനീകരിക്കപ്പെടുന്നു. ദേശീയ പ്രസ്ഥാനത്തിലെ സവര്‍ണധാര പൊടിതട്ടിയെടുത്ത ഈ സാങ്കല്‍പിക ബിംബങ്ങളെ ഭാരതീയ സംസ്കാരത്തിന്റെ തിരുമുറ്റത്തു പറിച്ചു നട്ടതിലൂടെ വള്ളത്തോള്‍ എത്തിച്ചേര്‍ന്നതു നവോത്ഥാനത്തിലും ദേശീയതയിലും ദമനം ചെയ്യപ്പെട്ട വഞ്ചനകളിലായിരുന്നു.
ചുരുക്കത്തില്‍ ഇന്ത്യയിലെ ജാതിസമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയും സവര്‍ണരുടെ അധീശവ്യവസ്ഥക്കു കീഴില്‍ എങ്ങനെ കോര്‍ത്തിണക്കാമെന്നും, ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക-പ്രതീക വ്യവസ്ഥകളെ മുഴുവന്‍ ജനങ്ങള്‍ക്കുമേല്‍ എങ്ങനെ സ്ഥാപിച്ചെടുക്കാം എന്നുമുള്ള കുടിലാന്വേഷണങ്ങള്‍ ചരിത്രത്തിലെ യാഥാര്‍ഥ്യമാണ്. ദേശീയ പ്രസ്ഥാനത്തിലെ ഇത്തരം ഹിന്ദുമേലാള സമീക്ഷകളെ സ്വാംശീകരിച്ചുകൊണ്ടും വികസിപ്പിച്ചുകൊണ്ടുമാണ് കുമാരനാശാനും വള്ളത്തോളുമടക്കമുള്ള ദേശീയ-നവോത്ഥാന നായകര്‍ രചനാ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്. ഇതിനര്‍ഥം ദേശീയത, ദേശീയ പ്രസ്ഥാനം, നവോത്ഥാനം തുടങ്ങി ആധുനിക ഇന്ത്യയെയും കേരളത്തെയും ജ്വലിപ്പിച്ച ചരിത്രത്താളുകളൊക്കെയും വഞ്ചനയായിരുന്നെന്നും അതിന്റെ ശില്‍പികളായ മുന്‍ചൊന്ന കവികളൊക്കെയും സവര്‍ണ മൂരാച്ചികളായിരുന്നുവെന്നും സമര്‍ഥിക്കലല്ല. പ്രത്യുത, അവരുടെ കാവ്യ രചനകള്‍ക്കു ആധാരമായി സ്വീകരിക്കപ്പെട്ട പൊതുബോധവും ഭാവനകള്‍ക്ക് തിരികൊളുത്തിയ ആ കവികളുടെ അബോധവും മുസ്ലിം-കീഴാള വിരുദ്ധമായിരുന്നു എന്നു ബോധ്യപ്പെടുത്തുക മാത്രമാണ്.
(തുടരും)
അടിക്കുറിപ്പുകള്‍
19. മുഗള്‍ ഭരണകര്‍ത്താക്കളോട് എതിരിട്ട് മഹാരാഷ്ട്രത്തില്‍ ഹൈന്ദവഭരണം സ്ഥാപിച്ച ശിവജി അന്നത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ കല്‍പനയനുസരിച്ച് തന്നോട് യുദ്ധം ചെയ്യാന്‍ വരുന്ന ജയസിംഹനെന്ന ഹിന്ദുരാജാവിനയച്ച കത്താണ് ഈ കവിതയുടെ ഉള്ളടക്കം. മലയിടുക്കുകളിലുള്ള കോട്ടകള്‍ക്കുള്ളില്‍ പാര്‍പ്പുറപ്പിച്ചു തരംനോക്കി മുഗള്‍സേനയെ ആക്രമിച്ചുകൊണ്ടിരുന്ന ശിവജിയെ പരിഹാസമായി വിളിക്കാറുള്ള 'കാട്ടെലി' (ങീൌിമേശി ഞമ) എന്ന പേരാണ് വള്ളത്തോള്‍ തെരഞ്ഞെടുത്തത്. കഠിനമായ വാക്കുകള്‍ ഇസ്ലാമിനെതിരായി വള്ളത്തോള്‍ ഈ കവിതയില്‍ വിന്യസിച്ചിട്ടുണ്ട്.
20. ഹിന്ദു സമുദായത്തില്‍ പെട്ട സുന്ദരിമാരെ വലവീശുന്ന മുഹമ്മദീയരെക്കുറിച്ചുള്ള ഭീതിയും 'ലൌ ജിഹാദി'നെക്കുറിച്ചുള്ള ഭരണകൂടത്തിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും സമുദായ മേധാവിമാരുടെയും സംഘ്പരിവാര്‍ ഫാഷിസ്റുകളുടെയും വ്യാഖ്യാന കസര്‍ത്തുകളുടെ പ്രാഗ്രൂപം വള്ളത്തോളില്‍ ദര്‍ശിക്കുന്നു എന്ന് ഇ.വി രാമചന്ദ്രന്‍ കണ്ടെത്തുന്നുണ്ട് (രാമചന്ദ്രന്‍ മുസ്ലിം ഭീതിയും ലൌജിഹാദു: വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെ 2010 പേജ് 75).
സമദ് കുന്നക്കാവ്
മതംമാറ്റങ്ങളെ സാധ്യമാക്കിയ സാമൂഹിക സംഘര്‍ഷങ്ങള്‍
![]() |
സമദ് കുന്നക്കാവ് |
'ക്രൂര മുഹമ്മദര്‍' സൃഷ്ടിച്ച 'ദുരവസ്ഥ'
സമകാലിക മുസ്ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍ - 2
മരോത്സുകമായ മലബാര്‍ പ്രക്ഷോഭങ്ങളെ ബീഭത്സമായ ദൃശ്യബിംബങ്ങള്‍ കൊണ്ട് സമ്പന്നമാക്കി എന്ന നിലക്ക് കുമാരനാശാന്റെ രചനകളെ പ്രാഥമിക വിശകലനത്തിന് വിധേയമാക്കാവുന്നതാണ്. ആശാന്‍ കൃതികളിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ജ്ഞാനാവബോധത്തെയും അദ്ദേഹം അഭിസംബോധന ചെയ്ത ചരിത്ര സന്ദര്‍ഭത്തെയും അപനിര്‍മിക്കാന്‍ മുഖ്യധാരാ വ്യവഹാരങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്ന ആധുനികോത്തര വിമര്‍ശനങ്ങള്‍ തീര്‍ത്തും ശരിയാണ്.9 കുമാരനാശാന്റെ ഹൃദയം മഥിച്ച മുഖ്യവിഷയം ജാതിവ്യവസ്ഥ തന്നെയായിരുന്നു. താനുദ്ദേശിക്കുന്ന സാമൂഹിക പരിവര്‍ത്തനത്തിനു ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് വേണ്ടത്ര പ്രോത്സാഹനം കിട്ടുമെന്ന പ്രത്യാശയും അദ്ദേഹത്തിനുണ്ടായിരുന്നു. ഹിന്ദുമതത്തിന്റെ വര്‍ണ വ്യവസ്ഥകള്‍ വെച്ചളന്നാല്‍ അധഃസ്ഥിത സമുദായങ്ങളെ സംബന്ധിച്ചേടത്തോളം ബ്രിട്ടീഷ് ഭരണം അക്കാലത്ത് ഒരു പുരോഗമന ശക്തിയായിരുന്നു എന്നത് ന്യായീകരണമെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടാം. എന്നാല്‍, 'നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്' എന്ന നാരായണ ഗുരുവിന്റെ ആധുനികതയുടെ ഗുണാത്മക ഫലങ്ങള്‍ കണ്ടെത്തുന്ന നിരീക്ഷണങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചുകൊണ്ട് കുമാരനാശാന്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കറകളഞ്ഞ ആരാധകനായി മാറിയിരുന്നു.10 അഞ്ചാം ജോര്‍ജ് ചക്രവര്‍ത്തിയുടെ കിരീട ധാരണം ദല്‍ഹിയില്‍ നടന്നപ്പോള്‍ ദേശീയ ഇന്ത്യയുടെ എതിര്‍പ്പുണ്ടായിട്ടും ചക്രവര്‍ത്തിയെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം കീര്‍ത്തിക്കുന്നുണ്ട്. പുറമെ വെയില്‍സ് രാജകുമാരനില്‍നിന്ന് ആശാന്‍ പട്ടും വളയും സ്വീകരിക്കുന്നുമുണ്ട്.
1922 കാലത്തു സാമൂഹിക മണ്ഡലത്തിലേക്കു കുമാരനാശാന്‍ സജീവമാകുന്നതോടെയാണ് വിവാദമായ 'ദുരവസ്ഥ' പ്രസിദ്ധം ചെയ്യപ്പെട്ടത്. മലബാര്‍ സമരകാലത്തു മാപ്പിളമാര്‍ മലബാറിലെ ഒരു 'ഇല്ല'ത്തെ (നമ്പൂതിരിഗൃഹം) ആക്രമിക്കുകയും ആളുകളെ മൃഗീയമായി 'കശാപ്പ്' ചെയ്യുകയുമുണ്ടായപ്പോള്‍(?) രക്ഷപ്പെട്ട് ഓടിപ്പോന്ന നമ്പൂതിരികന്യക ഒരു പുലയന്റെ കുടിലില്‍ അഭയം പ്രാപിക്കുകയും കുറെനാള്‍ അവിടെ ഒളിച്ചു താമസിക്കുകയും ചെയ്യുന്നു. ഈ ബന്ധം പിന്നീട് പ്രേമത്തിലേക്കു വികസിക്കുകയും അവള്‍ അയാളെ പരിണയിക്കുകയും ചെയ്യുന്നു. ഇതാണ് 'ദുരവസ്ഥ'യിലെ പ്രമേയം.
'കേദാരവും കാടുമൂരും മലകളുമാര്‍ന്ന ദിക്കായ കേരള'ത്തെ വര്‍ണിച്ചുകൊണ്ടു തുടങ്ങുന്ന കവിത ഏറനാടിനെ വിശേഷിപ്പിക്കുന്നതു 'ക്രൂര മുഹമ്മദര്‍' ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴും ഏറനാട്ടില്‍' എന്നാണ്. കവിതയിലെ നായികയായ സാവിത്രിയെന്ന കന്യകയെ വര്‍ണിക്കുന്ന ആശാന്‍ അവള്‍ 'ഇല്ലം' വിട്ടിറങ്ങാനുള്ള കാരണം നല്‍കുന്നു.
"ഭള്ളാര്‍ന്ന ദുഷ്ട മുഹമ്മദന്മാര്‍ കേറി-
ക്കൊള്ളയിട്ടാര്‍ത്ത ഹോ തീ കൊളുത്തി
വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ
സന്താന വല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
'അള്ളാ' മതത്തില്‍ പിടിച്ചു ചേര്‍ത്തും
ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നോള്‍''
ശേഷം മാപ്പിളമാര്‍ നടത്തിയ 'ഇല്ലം' ആക്രമണത്തെയും ആശാന്‍ വരച്ചുകാട്ടുന്നു. ഇതിന്റെ മുന്നോടിയായി അവരുടെ 'മതഭ്രാന്തി'നാവശ്യമായ ചേരുവകളെല്ലാം കൂട്ടുചേര്‍ത്തു സംഭ്രമജനകമായ അന്തരീക്ഷത്തില്‍ കാഴ്ചപ്പെടുത്തുന്നു. മാപ്പിളമാരുടെ ആക്രമണോത്സുകതയും ഹിംസോന്മാദവും തെളിയിച്ചു കാട്ടാനാവശ്യമായ വിഭവങ്ങളൊരുക്കുന്നതിലൂടെ 'മതഭ്രാന്ത'നെന്ന പാത്രസൃഷ്ടി സംഭവിക്കുന്നു. തുടര്‍ന്ന് കവിതയില്‍ ദൃശ്യപ്പെടുത്തുന്നത് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ലൈംഗികാതിക്രമങ്ങളാണ്. ഇവിടെ കവി മാപ്പിളമാര്‍ക്കു നേരെ മാത്രമല്ല,
"അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലര്‍
നല്ലാര്‍, ജനങ്ങളെ കാണ്‍ക വയ്യേ
അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ!
ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയീ-
ജന്തുക്കളെന്നതില്‍ നീതിയില്ലേ?''
എന്നെഴുതി മാപ്പിളമാര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയും ആദര്‍ശത്തെയും അസഭ്യം കൊണ്ടു മൂടുകയും ചെയ്യുന്നു. കത്തിയാളുന്ന ഈ 'ഇല്ല'ത്തു നിന്ന് പുറത്തു ചാടി സര്‍പ്പക്കാവിന്റെ ഇരുളില്‍ മറഞ്ഞ സാവിത്രി മുറ്റത്തേക്കു നോക്കുമ്പോള്‍ കാണുന്നത് അഛനെയും അമ്മയെയും മതം മാറാന്‍ വാള്‍കാട്ടി ഭീതിപ്പെടുത്തുന്ന മാപ്പിളമാരെയാണ്. ഇതോടെ മലബാര്‍ ലഹളയിലെ നിര്‍ബന്ധ മതംമാറ്റമെന്ന കൊളോണിയല്‍ പാഠങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ആശാന്‍ ചെയ്യുന്നത്.11 മാപ്പിളമാര്‍ തിരിച്ചു പോയെന്നുറപ്പാക്കിയ സാവിത്രി ഇരുളിന്റെ മറപറ്റി അലക്ഷ്യമായി നടന്ന് ഒടുവില്‍ ക്ഷീണം മാറ്റാന്‍ ദൂരെ മുനിഞ്ഞു കത്തുന്ന വെളിച്ചത്തിലേക്ക് അടുക്കുന്ന രംഗം കവിതയിലുണ്ട്. ഇവിടെ, 'തൊഴുത്തു വിട്ടോടിച്ചെന്നു പുലിതന്‍ മടയില്‍ കയറിയ പൈക്കിടാവിനെയെന്ന പോല്‍ അവള്‍ ഞെട്ടിപ്പോയ്' എന്ന് ആശാന്‍ പറയുന്നു. കാരണം, അതൊരു മുസ്ലിം പള്ളിയായിരുന്നു! അവിടെ നടക്കുന്നതോ കലാപങ്ങളുടെ മുഖ്യ ആസൂത്രണങ്ങളും !
"തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു
പൊക്കത്തിലങ്ങൊരെടുപ്പു കാണായ്
ഉള്ളില്‍ വിളക്കെരിയുന്നു മാപ്പിള-
പ്പള്ളിയാണെന്നു ഞാന്‍ സംശയിച്ചു
പെട്ടു വഴിക്കരികത്താകയാല്‍ നട-
ന്നൊട്ടടുത്തപ്പോളകത്തു കേള്‍ക്കായ്
തിങ്ങി ജനങ്ങള്‍ സംസാരിപ്പതു മിട-
ക്കിങ്ങനെയങ്ങൊരാള്‍ കല്‍പിച്ചതും:
വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ-
രില്ല മിടിച്ചു കുളം കുഴിപ്പിന്‍
അള്ളായല്ലാതൊരു ദൈവം മലയാള-
ത്തില്ലാതാക്കീടുവിനേതു ചെയ്തും.''
സക്രിയമായ ചരിത്ര മുഹൂര്‍ത്തങ്ങളില്‍ വന്നു ഭവിക്കാനിടയുള്ള അപവാദങ്ങളെ സാമാന്യവല്‍കരിച്ചുകൊണ്ട് 'മതഭ്രാന്താ'യി അവതരിപ്പിക്കുക മാത്രമല്ല, മാപ്പിളാശയങ്ങളേയും പ്രാര്‍ഥനാ ഗേഹങ്ങളെയും തന്റെ മുന്‍വിധികളിലെ കിരാത കര്‍മങ്ങളുമായി ചേരുംപടി ചേര്‍ക്കുകയുമാണ് ആശാന്‍ ഇവിടെ ചെയ്യുന്നത്. മലബാര്‍ സമരത്തോടും അതിലെ ക്രിയാത്മക പ്രതിനിധാനങ്ങളോടും ആശാന്റെ സമീപനമെന്തായിരുന്നുവെന്ന് 'ദുരവസ്ഥ'ക്ക് അദ്ദേഹം എഴുതിയ അവതാരിക തന്നെ സാക്ഷിയാകുന്നുണ്ട്.
"തെക്കേ മലയാം ജില്ലയില്‍ 1097 ചിങ്ങത്തില്‍ ആരംഭിച്ച മാപ്പിള ലഹള കേരള ചരിത്രത്തില്‍ രക്തരൂഷിതമായ ഒരു അധ്യായത്തെ രചിച്ചിരിക്കുകയാണല്ലോ. കല്‍പനാ ശക്തിയെ തോല്‍പിക്കുന്ന ഭയങ്കരങ്ങളും പൈശാചികങ്ങളുമായ സംഭവങ്ങളെക്കൊണ്ട് കേരളത്തെ മാത്രമല്ല, ഇന്ത്യയെ മുഴുവന്‍ ഒരു പ്രകാരത്തില്‍ അല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ ഇളക്കി മറിച്ചിരുന്ന ആ കൊടുങ്കാറ്റ് ഭാഗ്യവശാല്‍ ഇപ്പോള്‍ മിക്കവാറും ശമിച്ചുകഴിഞ്ഞിരിക്കുന്നു. ആപത്തിനേക്കാള്‍ വലിയ അധ്യാപകന്‍ ഇല്ലെന്നുള്ളതു ചരിത്രവും മതവും ഒന്നുപോലെ സമ്മതിക്കുന്ന വസ്തുതയാകുന്നു. ലഹളയുടെ വായില്‍നിന്ന് അതിന്റെ നാവിന്റെ പരുപരുപ്പും വീരപ്പല്ലിന്റെ മൂര്‍ച്ചയും നല്ലവണ്ണമറിഞ്ഞ് ഇപ്പോള്‍ ശകലിതമായി വെളിയില്‍ വമിക്കപ്പെട്ടിരിക്കുന്ന ഹിന്ദു സമുദായം, പുരാതനമായ ഒരു നാഗരികതയുടെ പ്രാതിനിധ്യം വഹിക്കുന്ന ഒന്നാണെന്നുള്ളതു ശരി തന്നെ.''12
ആശാന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന മുസ്ലിം പാത്രനിര്‍മിതി മൂര്‍ത്തമായൊരു സാമൂഹിക പ്രശ്നത്തെ മറികടക്കാനായിരുന്നു എന്ന ലളിതയുക്തികള്‍ സാഹിത്യ നിരൂപണ തലങ്ങളില്‍ പ്രബലമാണ്. ഇരുമ്പഴിക്കുള്ളിലെ 'സ്വതന്ത്ര'യായ സാവിത്രിക്ക് ഒരു പുലയന്റെ നേരെ രാഗപാരവശ്യം തോന്നാന്‍ അന്നത്തെക്കാലത്ത് ഒരു സന്ദര്‍ഭവും ഉണ്ടാവുക സാധ്യമല്ലെന്നും അതിനാല്‍ വെള്ളപൊക്കം വന്ന് എല്ലാം മുങ്ങിത്താഴുമ്പോള്‍ ആത്മശത്രുക്കളായ പുള്ളിപ്പുലിയും പുള്ളിമാനും ഒരേ മുനമ്പില്‍ തന്നെ അഭയം തേടുന്ന കണക്കെ സംഭവിച്ചതാണ് കാവ്യത്തിന്റെ ഘടനയെന്നും 'ദുരവസ്ഥ'യിലെ മുസ്ലിം പ്രതിരൂപങ്ങളെ നിരീക്ഷിച്ചു തായാട്ട് ശങ്കരന്‍ നടത്തിയ പ്രസ്താവ്യം ആശാന്‍ ചെയ്തികള്‍ക്കുള്ള സാധൂകരണമായിത്തീരുന്നുണ്ട് (ശങ്കരന്‍ 2000: 226). വ്യാഖ്യാനങ്ങളുടെ ഇത്തരം താവഴിശീലം എം. ലീലാവതിയിലും കാണപ്പെടുന്നുണ്ട്. മനുഷ്യരില്‍ ജീവശാസ്ത്രപരമായുള്ള രണ്ടു വര്‍ഗങ്ങള്‍ -ആണും പെണ്ണും- മാത്രമാണു നിയതി നിര്‍ദിഷ്ടമായ വര്‍ഗ വിഭജനമെന്നും ബാക്കിയൊക്കെയും മനുഷ്യര്‍ ഉണ്ടാക്കിത്തീര്‍ത്തവയാണെന്നും അന്തര്‍ജനത്തെ ചെറുമനില്‍ അനുരക്തയാവാന്‍ സമ്മതിക്കാതിരിക്കുന്നതു മനുഷ്യസൃഷ്ടമായ ജാതി വ്യവസ്ഥയാണെന്നും ആ മതില്‍ തകര്‍ക്കാന്‍ അതു മാപ്പിള ലഹളകൊണ്ടായാലും വേണ്ടില്ല, ആണും പെണ്ണും എവിടെയായാലും അന്യോനം ആകൃഷ്ടരാവുമെന്നും ലീലാവതിയും ആവര്‍ത്തിക്കുന്നു (ലീലാവതി 2002: 185). ഹിന്ദുമതത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരു പുതിയ മൂല്യവ്യവസ്ഥ അന്വേഷിക്കുകയാണ് ആശാന്‍ ചെയ്തതെന്ന ഇത്തരം വാദങ്ങള്‍ ശരിവെക്കുക; എങ്കില്‍ തന്നെയും ഒരു കീഴാള മുന്നേറ്റത്തിന്റെ ചാലകശക്തിയാവാനാണോ അതല്ല, പാരമ്പര്യ സംസ്കാരങ്ങളെ ദിവാസ്വപ്നം കണ്ട് കാല്‍പനിക വൈദികരാജ്യങ്ങളില്‍ അഭിരമിക്കാനാണോ പ്രസ്തുത രചനകള്‍ക്കു സാധിച്ചതെന്ന അന്വേഷണത്തിന് കീഴാള രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ട്.
ആശാന്‍ കാവ്യങ്ങളിലെ ബ്രാഹ്മണിക് ബിംബങ്ങള്‍
കേരളീയ നവോത്ഥാനത്തിന്റെയും സാമൂഹിക പരിഷ്കരണങ്ങളുടെയും ചരിത്രമാണ് ആശാന്‍ കാവ്യങ്ങളുടെ വരികളില്‍ ഇരമ്പുന്നതെന്ന് സാമാന്യമായി വിലയിരുത്തപ്പെടുന്നുണ്ട്. ഒരു നമ്പൂതിരിയുവതി പുലയയുവാവിനെ വരിച്ചു സാമൂഹിക പരിഷ്കരണം വരുത്തലായിരുന്നില്ല കവിയുടെ ലക്ഷ്യമെന്നും പ്രത്യുത, അതൊരു പ്രസ്ഥാനമായി വളര്‍ത്തുകയും അടിമ വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് അവസരം ഒരുക്കുകയായിരുന്നുവെന്നും സി.വി ശ്രീരാമന്‍ നിരീക്ഷിക്കുന്നുണ്ട് (ശ്രീരാമന്‍ 2000:119). എന്നാല്‍ സവര്‍ണ മേല്‍ക്കോയ്മയോട് കീഴ്പ്പെട്ടും കൂറുപുലര്‍ത്തിക്കൊണ്ടും രചനകളില്‍ ഏര്‍പ്പെട്ട ആശാന്‍ ദലിത് ജീവിതങ്ങളെയും ന്യൂനപക്ഷങ്ങളെയും ആവിഷ്കരിച്ചതും പ്രമേയമാക്കിയതും അയഥാര്‍ഥ്യമായും വിവേചനപരമായുമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ബ്രാഹ്മണികമായ വ്യവസ്ഥയോട് കലഹപ്പെട്ട് ഒട്ടേറെ ഉണര്‍വുകളെ സ്വയം നിര്‍മിച്ച കേരളത്തിലെ കീഴാള രാഷ്ട്രീയവും ദ്രാവിഡവാദമടക്കമുള്ള പ്രാദേശികതയും ആശാന്‍ വരികളില്‍ പ്രതിഷ്ഠാപനം ചെയ്യപ്പെടുന്നില്ല. 'സ്നേഹമാണഖിലസാരമൂഴിയില്‍' എന്ന് വിളംബരം ചെയ്ത അദ്ദേഹത്തിന്റെ പദ്യസാഹിത്യത്തിലൊരിടത്തും ദലിത്-കീഴാള ഉടലുകള്‍ക്ക് അത് അനുഭവേദ്യമാകുന്നില്ല. 'ദുരവസ്ഥ'യിലാകട്ടെ ഈഴവ സമൂഹത്തെ നായര്‍ ജാതിശ്രേണിയിലേക്ക് കൈപിടിച്ചുയര്‍ത്തി ഹിന്ദുക്കളെന്ന പൊതുസംജ്ഞയില്‍ ഉള്‍പ്പെടുത്തുന്ന അദ്ദേഹം ഈഴവേതര പിന്നാക്ക സമൂഹങ്ങളോടു പുലര്‍ത്തേണ്ടുന്ന പാരസ്പര്യങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്.13
അധീശവ്യവസ്ഥയെ ദൃഢീകരിച്ചുകൊണ്ടുതന്നെ വര്‍ണ-ജാതി-മതബോധം ഭരിച്ചുകൊണ്ടിരുന്ന, മൃഗതുല്യമായിത്തീര്‍ന്ന ദലിത് ബഹുജന സമുദായങ്ങളെ സംബോധന ചെയ്യാനും മനുഷ്യരാക്കാനുമുള്ള അധിനിവേശ ആധുനികതയുടെ ബ്രാഹ്മണികമായ വൈജ്ഞാനിക അടരുകളെ സ്വാംശീകരിച്ചുകൊണ്ടാണ് ആശാന്‍ കാവ്യശാഖയിലെ വഴിവെട്ടിയത്. എത്രയൊക്കെ സംവേദന വിഛേദവും വിഷയ വ്യതിരിക്തതയും പുലര്‍ത്തുന്നുണ്ടെങ്കിലും സാമ്പ്രദായിക ഭാഷയിലും കാവ്യപാരമ്പര്യത്തിലും എഴുതുന്ന ആശാന്റെ പദാവലിയിലും ബിംബാവലിയിലും ഭാരതീയവും ആര്‍ഷവുമായ സംവേദനീയതയും ഹൈന്ദവമായ ദാര്‍ശനികതയും ലാവണ്യബോധവും വൈദികമായ ആത്മീയതയും സമ്മേളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം പുരോഗമിക്കുന്നുണ്ട് (അജയ്ശേഖര്‍ 2009:13). എഴുത്തറിവും പഠിച്ചറിവുമില്ലാത്ത കീഴാളരെ 'കുണ്ടാ'യി കാണുന്ന കൊളോണിയല്‍ കാഴ്ചയാണ് ആശാന്‍ കൃതിയിലുള്ളതെന്ന് പ്രദീപന്‍ പാമ്പിരിക്കുന്ന് വ്യക്തമാക്കുന്നു.14 മാത്രമല്ല, പി. പവിത്രന്‍ വാദിക്കുന്നത് ചാത്തനുമായുള്ള താരതമ്യത്തില്‍ സാവിത്രി ആകാശ കുസുമമാണെന്നാണ്(പവിത്രന്‍ 2002:100). ആശാന്‍ കീഴാളര്‍ക്ക് നല്‍കുന്ന ഉപദേശങ്ങളിലും സവര്‍ണതയുടെ ഇത്തരം ലാഞ്ഛനകള്‍ വെളിവാക്കപ്പെടുന്നുണ്ട്. "താണജാതിക്കാര്‍ സകല വിഷയങ്ങളിലും ഉയര്‍ന്ന ജാതിക്കാരെ അനുകരിച്ചു പ്രവര്‍ത്തിച്ച് ക്രമേണ ഉന്നതനിലയെ പ്രാപിക്കേണ്ടതാണെന്നു വരുന്നു'' (ആശാന്‍ 1982:119). ആശാന്റെ സാവിത്രി ചാത്തനെ തന്നോടൊപ്പം ഉയര്‍ത്താനുള്ള ശ്രമം കവിതയില്‍ നടത്തുന്നുണ്ട്. എന്നാല്‍ സാവിത്രി പ്രതിനിധാനം ചെയ്യുന്ന ഹിന്ദു സമൂഹത്തിന് ചാത്തന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു സാമൂഹിക ക്രമത്തിലേക്ക് എന്തുകൊണ്ട് ഉയരാന്‍ സാധിക്കുന്നില്ല എന്ന ചോദ്യവും അത്രതന്നെ പ്രാധാന്യമുള്ളതാണ് (അനില്‍കുമാര്‍ 2004-49). ഇത്തരത്തില്‍ ആശാന്‍ കാവ്യങ്ങളുടെ സൂക്ഷ്മവായനയില്‍ ബ്രാഹ്മണ്യത്തിനനുകൂലമായ പ്രതിലോമ മിടിപ്പുകളാണ് ആശാനെ മഥിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.
കവിയുടെ ലക്ഷ്യം പുലയനും നമ്പൂതിരിയും തുല്യരീതിയില്‍ മനുഷ്യരാണെന്നും പുലയനെ ഹീനനാക്കി മാറ്റി നിര്‍ത്തുന്ന ആചാരം കുത്സിതമാണെന്നും കാവ്യം വഴി ഉദാഹരിക്കലാണെങ്കില്‍, ആ ലക്ഷ്യം ഫലവത്താവുക സാവിത്രി അന്തര്‍ജനവും ചാത്തനും ജാതീയ നിബന്ധനകളെ വെല്ലുവിളിച്ചു കൊണ്ട് വിവാഹബദ്ധരായിത്തീരുന്നതു വഴിയാണ്. എന്നാല്‍ ജാതിവ്യവസ്ഥ തനിക്കും തന്റെ സമുദായത്തിനും കല്‍പിച്ച പദവിയും മാനസിക നിലയും ഒരു പടികൂടി പിന്നിലേക്ക് നീങ്ങിനിന്ന് ഓഛാനിക്കുന്നവനാണ് ആശാന്റെ കഥാനായകനായ ചാത്തനെന്നും അതില്‍ എന്തെങ്കിലും പോരായ്മകളുണ്ടെന്നോ ഉല്‍സാഹിച്ചു പരിഹരിക്കേണ്ട എന്തെങ്കിലും പതിത്വം തനിക്കുണ്ടെന്നോ വിദൂരമായ ഒരു സ്വപ്നം പോലും അവനില്ലെന്നും പി.കെ ബാലകൃഷ്ണന്‍ വിലയിരുത്തുന്നുണ്ട്. ജാതിധര്‍മത്താല്‍ കരുപിടിക്കപ്പെട്ട ഈ പരിശുദ്ധനായ അധഃകൃത ഹിന്ദു, ലഹളയില്‍ പെട്ട ഒരു നമ്പൂതിരി യുവതി സ്വന്തം മാടത്തില്‍ അഭയം തേടിയപ്പോള്‍ അവളുടെ ആഭിജാത്യത്തെയും ജാതിശുദ്ധിയെയും മാനിച്ചു സ്വന്തം അമ്മയെയും പെങ്ങളെയും അവിടെനിന്ന് മാറ്റിത്താമസിപ്പിക്കുകയാണു ചെയ്യുന്നതെന്നും, സനാതന ശാസനത്തെ മാനിച്ചു ചാത്തന്‍ കൂടി മാറിയിരുന്നെങ്കില്‍ ആശാനിലെ കവി പ്രയാസത്തിലകപ്പെടുമായിരുന്നു എന്നതുകൊണ്ടാവാം അതിനദ്ദേഹം മുതിരാതിരുന്നത് എന്നും ആ പരിഹാസത്തെ അദ്ദേഹം നീട്ടിപിടിക്കുന്നുണ്ട് (ബാലകൃഷ്ണന്‍ 1979:114). മാത്രമല്ല, പുലയക്കുടിലില്‍ പുലയയുവാവിന്റെ കൂടെ അനേക ദിവസം താമസിച്ച ഭാഗ്യഹീനയായ സാവിത്രി അക്കാലത്തെ സവിശേഷതയനുസരിച്ച് ഹിന്ദുക്കള്‍ക്ക് ഭ്രഷ്ടയാണ്. അവള്‍ ചാത്തന്റെ വരണമാല്യം ചാര്‍ത്തി ശിഷ്ട ജീവിതം നയിക്കേണ്ടി വരുന്നത് കേരളീയ ജാതിഘടനയുടെ അലിഖിതവും അലംഘനീയവുമായ തുടര്‍ച്ച മാത്രമാണ്.15
സാഹിത്യ നിരൂപണ വ്യാഖ്യാനങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഉപര്യുക്ത പാഠങ്ങള്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. അഥവാ വൈദികവും സവര്‍ണപരവുമായ സമകാലീന കാമനകളെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയും അരിയിട്ടു വാഴിക്കുകയും ചെയ്തുകൊണ്ട് അത്തരം മാതൃകകളെ പകര്‍ത്തി വെക്കാനാണ് ആശാന്‍ ഉല്‍സുകനായത്. അതിനാല്‍ നവലോക ക്രമത്തിന്റെ വ്യാപനത്തിനനുസരിച്ച് അധികാരത്തെയും സംസ്കാരത്തെയും പുനര്‍നിര്‍വചിക്കാനും പുനര്‍വിന്യസിക്കാനും ഉദ്യമിച്ച ദേശീയ ബ്രാഹ്മണിസത്തിന്റെ വിഹ്വലതകളും കിനാവുകളും തന്നെയാണ് ദുരവസ്ഥയില്‍ ആവര്‍ത്തിക്കപ്പെട്ടത്. ആശാന്‍ മുന്നില്‍ കണ്ട ഈ ഹൈന്ദവ ഏകീകരണത്തിന്റെ ഭാഗമായിക്കൊണ്ടു തന്നെയാണ് മലബാര്‍ മാപ്പിളസമൂഹം അപര വിഭാഗവും മ്ളേഛന്മാരുമായി വാര്‍ത്തെടുക്കപ്പെടുന്നത്. ആശാന്‍ പ്രമേയമായി സ്വീകരിച്ച അഖണ്ഡ ഹിന്ദു ദേശീയ ഭാവനയും മലബാര്‍ മാപ്പിള സമുദായവും ഇടയുന്ന സന്ദര്‍ഭങ്ങളും ചരിത്രമുഹൂര്‍ത്തങ്ങളും വിശകലന വിധേയമാക്കുമ്പോള്‍ നാം എത്തിച്ചേരുക പതിനെട്ട്, പത്തൊമ്പതാം നൂറ്റാണ്ടുകളെ ഇളക്കി മറിച്ച മതംമാറ്റമെന്ന പ്രതിഭാസത്തിലാണ്.
(തുടരും)
അടിക്കുറിപ്പുകള്‍
9. അനന്തമായ വാഴ്ത്തുപാട്ടുകളും യാഥാര്‍ഥ്യത്തിനു നിരക്കാത്ത അവകാശവാദങ്ങളും ആശാന്‍ കൃതികള്‍ക്കുമേല്‍ ചൊരിയപ്പെട്ടതിനെക്കുറിച്ചും നവോത്ഥാനന്തര കാലഘട്ടത്തില്‍ കേരളത്തിലെ ഭരണവിഭാഗമായി മാറിയ മാര്‍ക്സിസ്റ് ചിന്താഗതിക്കാര്‍ തങ്ങളുടെ പിതൃസ്വരൂപമായി ആശാനെ ഉയര്‍ത്തിക്കാണിച്ചതിനെയും കെ.കെ കൊച്ച് പരിഹസിക്കുന്നുണ്ട് (കൊച്ച്: 2010:22).
10. "ധര്‍മം ക്ഷയിക്കുകയും അധര്‍മം വാഴ്ച നടത്തുകയും ചെയ്യുന്നിടത്ത് ധര്‍മ പുനഃസ്ഥാപനത്തിന് താന്‍ അവതരിക്കുന്നു'' വെന്നുള്ള ഗീതോപദേഷ്ടാവിന്റെ കുരുക്ഷേത്ര വിളംബരത്തിന്റെ സഫലീകരണമായാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ആശാന്‍ സ്വാഗതം ചെയ്തത് (ശങ്കരന്‍ 2000:78).
11. രാഷ്ട്രീയമായി തികച്ചും ബ്രിട്ടീഷ് പക്ഷപാതിയായിരുന്ന കുമാരനാശാന്‍ പത്രങ്ങളില്‍നിന്നുള്ള വിവരണങ്ങളെ ആസ്പദമാക്കി മുസ്ലിം വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന് ഇ.എം.എസ് വിശകലനം ചെയ്യുന്നുണ്ട് (ഇ.എം.എസ് 1990:99).
12. 1981 ല്‍ കൊടുങ്ങല്ലൂര്‍ ദേവി ബുക്സ്റാള്‍ ഇറക്കിയ 'ദുരവസ്ഥ'യുടെ പതിപ്പില്‍നിന്ന് എടുത്തു ചേര്‍ത്തതാണിത്.
13. "പ്രധാനപ്പെട്ട കീഴാള എഴുത്തുകാരായ പോത്തേരി കുഞ്ഞമ്പു, സഹോദരനയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍ മുതലായവര്‍ അബ്രാഹ്മണികമായ സാംസ്കാരിക ഘടകങ്ങളെ വീണ്ടെടുത്തുകൊണ്ടാണ് ആധുനികതയെ അഭിമുഖീകരിച്ചത്. ഇതിനു നേര്‍ വിപരീത ദിശയില്‍, അവസ്ഥയെ ഹൈന്ദവീകരിച്ചും വേദോപനിഷദ് എഴുത്തറിവുകളുടെ പ്രാമാണികതക്കു കോട്ടം തട്ടാതെയുമാണ് കുമാരനാശാന്റെ കൃതികള്‍ ആധുനികതയെ വിവര്‍ത്തനം ചെയ്തതെന്ന് പറയാം'' (ബാബുരാജ് 2008:213).
14. "വീണപൂവ് വീണുപോകുന്ന ബ്രാഹ്മണാധികാര കേന്ദ്രിത ജാതിവ്യവസ്ഥ തന്നെ. ഏത് തുംഗ പദവിയില്‍ നിന്നാണോ ഈ പൂവ് വീണത് ആ സ്ഥാനത്തേക്ക് കീഴാള സമുദായം ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്നു. ഒരേസമയം ആശാനില്‍ പാരമ്പര്യമായി നിര്‍ലീനമായ ബ്രാഹ്മണ പദവിയെക്കുറിച്ചുള്ള ശ്രേഷ്ഠ ബോധവും അവിടേക്ക് ശ്രേണിയെ അതിലംഘിച്ച് ഉയര്‍ന്നു വരുന്ന കീഴാളതയുമായിരുന്നു പൂവ്. ശ്രേഷ്ഠമായ ബ്രാഹ്മണ പദവി ആശാനെ ആകര്‍ഷിച്ചിരുന്നു.
'ഞെട്ടറ്റു നീ മുകളില്‍നിന്നു
നിശാന്ത വായു തട്ടിപ്പതിച്ച്' എന്ന് ആശാന്‍ ഈ വീഴ്ചയെ ആവര്‍ത്തിക്കുന്നു. മുകളിലേക്കാണ് ആശാന്റെ ശ്രേഷ്ഠതയുടെ ഗ്രാഫ് വളരുക. പൂവ് ലോകതത്ത്വം പഠിക്കുന്നത് ഉയര്‍ന്നു നില്‍ക്കുന്ന നക്ഷത്രങ്ങളില്‍ നിന്നാണ്. ശ്രേഷ്ഠത നഷ്ടമാവുന്നതിനെ താഴേക്കു വീഴ്ചയായി ആശാന്‍ കാണുന്നു. ജാതി ശ്രേണിയുടെ പ്രതിനിധാനമാണ് ഈ ഉയര്‍ച്ച താഴ്ച ക്രമം.
'വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ
കുണ്ടില്‍ പതിച്ചു നീ കഷ്ടമോര്‍ത്താല്‍'
എന്ന് അത് ദുരവസ്ഥയായി ആശാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രാഹ്മണന്‍ 'താരക'വും പുലയന്‍ 'കുണ്ടും' ആണെന്നര്‍ഥം. ഈ താരകം തന്നെ മറ്റൊരര്‍ഥത്തില്‍ പൂവ്'' (പ്രദീപന്‍ 2007:37).
15. ദുരവസ്ഥയില്‍ കവി അവതരിപ്പിച്ച സാമൂഹിക വിപ്ളവത്തിന്റെ ചരിത്രം അപഗ്രഥിച്ചാല്‍ പുലയനും പുലയിയും തമ്മില്‍ വിവാഹിതരാവുന്ന വെറും സാമാന്യ നടപടിയായി അതു ചുരുങ്ങുന്നുണ്ടെന്നും നമ്പൂതിരി ഇല്ലത്തു നിന്ന് ഒളിച്ചോടി ആത്മരക്ഷാര്‍ഥം ചാളയില്‍ വന്നുപറ്റി പുലയക്കുടിലിലെ ആതിഥേയത്വം സ്വീകരിച്ചു ചാത്തന്‍ മാത്രം അവശേഷിച്ച പുല്‍ക്കുടിലില്‍ ഭീകര രാത്രങ്ങള്‍ കഴിച്ചുകൂട്ടുന്ന സാവിത്രി അന്തര്‍ജനമല്ല, സ്മാര്‍ത്ത വിചാരം നടത്താതെ തന്നെ പുറംന്തള്ളപ്പെടുന്ന പുലയാട്ടു പെണ്ണായ 'സാധനം' മാത്രമാണെന്ന് സി.കെ കരീം നിരീക്ഷിക്കുന്നുണ്ട് (കരീം 1995:14).
സമകാലിക മുസ്ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍ /1
-സമദ് കുന്നക്കാവ്
''ഈ ചോദ്യങ്ങള്‍ നൂറുകുറി വിനീതനായ ഈ ചരിത്രകാരന്‍ അവരോട് ചോദിച്ചിട്ടുള്ളതാണ്. ഒടുവിലവര്‍ രേഖകള്‍ ഹാജരാക്കി പറഞ്ഞുതന്നു. ചരിത്ര വിദ്യാര്‍ഥികളുടെ അറിവിലേക്കായി അതിവിടെ സാവധാനം രേഖപ്പെടുത്താം.'' (വൈക്കം മുഹമ്മദ് ബഷീര്‍, ആനവാരിയും പൊന്‍കുരിശും)
ചരിത്രമെന്നത് പ്രത്യയശാസ്ത്ര നിബദ്ധമായതിനാലാവും ആധുനിക കേരളത്തില്‍ മലബാര്‍ സമരത്തോളം എഴുതപ്പെട്ട മറ്റൊരു ചരിത്രമില്ല. വ്യവസ്ഥാപിത ചരിത്ര ഭാഷ്യങ്ങളില്‍ ഭിന്ന പാഠങ്ങളായാണ് ഈ സമരം പ്രതിഷ്ഠിക്കപ്പെട്ടത്. മതഭ്രാന്തിന്റെ പ്രകാശനമായും ജന്മി-കുടിയാന്‍ സംഘര്‍ഷങ്ങളുടെ ഇരമ്പലായും ദേശീയ സമരങ്ങളുടെ ആത്മബോധങ്ങളായും ഇത് പാരായാണം ചെയ്യപ്പെട്ടു. ചരിത്രം ഒരു വസ്തുനിഷ്ഠ പ്രതിഭാസമല്ലായെന്നതിനാല്‍ നേര്‍സാക്ഷ്യങ്ങളെ ന്യൂനീകരിച്ചുകൊണ്ടുള്ള ചില ശ്ലഥ ചിത്രങ്ങള്‍ മാത്രമേ കാഴ്ചപ്പെട്ടിട്ടുള്ളൂ. ചരിത്രകാരന്‍ സ്വാംശീകരിക്കുന്ന വൈജ്ഞാനിക കലവറകളും ചവിട്ടിനില്‍ക്കുന്ന പ്രത്യയശാസ്ത്ര പ്രതലവും ഈ പരിമിതികള്‍ക്ക് ഒരു കാരണമായിട്ടുണ്ടാകാം. സാമ്പ്രദായിക പാഠാവലികളെ പ്രശ്‌നവത്കരിച്ചുകൊണ്ട് ഉദയം ചെയ്ത പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ സാധ്യത നേടിയെടുക്കുന്നത് ഇത്തരമൊരു സവിശേഷ ഘട്ടത്തിലാണ്. നവ ചരിത്ര വാദത്തിന്റെ സാങ്കേതിക പദാവലികള്‍ ഉപയോഗിച്ചുകൊണ്ട് കീഴാളപഠനങ്ങളുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും ഭാഗമായി ചരിത്രത്തെ സമീപിക്കാനുള്ള ത്വര പഠിതാക്കളില്‍ നാമ്പെടുക്കുന്നത് ഇതിനെത്തുടര്‍ന്നാണ്.
സമരോത്സുകവും വൈകാരികവുമായ ഈദൃശ ചരിത്രവത്കരണങ്ങളുടെ ഭാവപ്പകര്‍ച്ച കണ്ട് ഭീതിപൂണ്ട പരിവേദനങ്ങള്‍ വ്യവസ്ഥാപിത ചരിത്രാഖ്യാതാക്കള്‍ പുറത്തുവിടുന്നു എന്നത് ഈ പഠന ഉദ്യമങ്ങള്‍ നേടിയെടുത്ത ഉണര്‍വിനെ സൂചിപ്പിക്കുന്നുണ്ട്.1 കീഴാള പഠനങ്ങളുടെ ഭാഗമായി വികസിച്ച ഈ ചടുലതകളിലും പക്ഷേ, ചില താളപ്പിഴകള്‍ ദൃശ്യമാണ്. മലബാര്‍ മാപ്പിള എന്ന കേവല സ്വത്വത്തില്‍ കടഞ്ഞെടുക്കപ്പെട്ട അപൂര്‍ണനായൊരു ചരിത്രബിംബം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. സമരത്തിന്റെ നാഭീനാളമായി വര്‍ത്തിച്ച മതവിശ്വാസങ്ങളെയും ആദര്‍ശ ഉള്‍ബലങ്ങളെയും തികവാര്‍ന്ന രൂപത്തില്‍ പ്രത്യക്ഷീകരിക്കാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നു. സാമ്പ്രദായിക ഫോക്‌ലോര്‍ പഠനങ്ങളുടെ താവഴിയില്‍ ഭൂതകാലത്തെ വിവേചനരഹിതമായി പ്രകീര്‍ത്തിക്കുന്നു. മലബാര്‍ സമരത്തെ കേന്ദ്രീകരിച്ച് നടന്ന ഇതഃപര്യന്തമുള്ള ചരിത്ര വിശകലനങ്ങളെയെല്ലാം വിമര്‍ശനാത്മകതയുടെ ഒറ്റ മാപിനി ഉപയോഗിച്ചുകൊണ്ട് നോക്കിക്കാണുന്നു.2 ഇതാകട്ടെ ഇസ്‌ലാമിന്റെ സമകാലിക രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വിഘ്‌നം സൃഷ്ടിക്കും വിധത്തില്‍ ചരിത്ര ഭാരങ്ങളായി മാറും എന്നതില്‍ സംശയമില്ല.
അതിനാല്‍ വ്യവസ്ഥാപിത ചരിത്ര സാഹിത്യ ആഖ്യാനങ്ങളില്‍ ദമനം ചെയ്യപ്പെട്ട മലബാര്‍ സമരങ്ങളിലെ പ്രതിരോധ മൂല്യങ്ങളെ കണ്ടെടുത്ത് പുതിയ ലോകാവസ്ഥയോട് ഇണക്കിച്ചേര്‍ത്ത് വിനിമയക്ഷമമാക്കാനുള്ള ശ്രമമാണ് ഈ പഠനം. ദേശീയാധുനികതയുടെ ചൂഷണപരമായ പൗരസങ്കല്‍പം അരിക് ചേര്‍ത്ത സമകാലിക സ്വത്വങ്ങളെ ഉള്‍ക്കൊണ്ടുള്ള ഒരു സമരമുഖത്തെ മലബാര്‍ സമരചരിത്രത്തില്‍ നിന്ന് എങ്ങനെ വികസിപ്പിച്ചെടുക്കാം എന്ന അന്വേഷണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ചരിത്രത്തിലെ ഈ വിമോചനപരതയെ ഏറ്റെടുത്ത് വര്‍ത്തമാനത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഉദ്യമങ്ങളായിരിക്കും ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയ പുതുവസന്തങ്ങള്‍ക്ക് നിറം പകരുക.
ഖിലാഫത്ത് സമരത്തെ പിന്തുണക്കാന്‍ ദേശീയ പ്രസ്ഥാനത്തെ നിര്‍ബന്ധിച്ച ആന്തരിക പ്രതിസന്ധികള്‍
ആധുനികവത്കരിക്കപ്പെടാത്ത ഇന്ത്യന്‍ മുസ്‌ലിംകളെ ദേശീയ പ്രസ്ഥാനവുമായി കൂട്ടിയിണക്കി സംസ്‌കരിച്ചെടുക്കാനും അവരുടെ സമരവീര്യങ്ങളെ ബ്രിട്ടീഷുകാര്‍ക്കെതിരായി തിരിച്ചുവിടാനും വേണ്ടിയായിരുന്നു ഗാന്ധിജി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനം മലബാര്‍ സമരത്തെ പിന്തുണച്ചതെന്ന വായനയാണ് മുഖ്യധാരാ ചരിത്രത്തിലുള്ളത്. അഹിംസയുടെ തത്ത്വങ്ങളിലൂന്നി നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ട ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന് സംഭവിച്ച അപാകതകളിലൊന്നായാണ് ഈ പിന്തുണയെ വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ ഉദ്ധരിക്കാറുള്ളത്.3 ദേശീയ പ്രസ്ഥാനം രൂപപ്പെട്ട ചരിത്രപശ്ചാത്തലവും ദേശീയ പ്രസ്ഥാനത്തിനകത്തെ സംഘര്‍ഷങ്ങളും ഇത്തരം വാദങ്ങളിലൂടെ തമസ്‌കരിക്കപ്പെട്ടുപോവുകയാണ്. ആധുനികതയുടെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പിറവിയെടുത്ത ആശയങ്ങളാണ് ദേശീയതയും ദേശീയ പ്രസ്ഥാനവും. പ്രസ്തുത ആശയങ്ങള്‍ കെട്ടിപൊക്കുന്നതില്‍ പ്രസക്തമായ മൂന്ന് ഘടക സാമഗ്രികള്‍ നിര്‍മാണാത്മകമായ പങ്കുവഹിച്ചു എന്നത് ഏറെക്കുറെ ഇന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വവിരുദ്ധതയായിരുന്നു അതില്‍ പ്രഥമ സ്ഥാനത്തെങ്കില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ രാഷ്ട്ര സംവിധാനങ്ങളും ഉപകരണ സാമഗ്രികളുമാണ് മറ്റൊന്ന്. വൈദിക പാരമ്പര്യത്തില്‍ വേരോടി നില്‍ക്കുന്ന ആര്‍ഷഭാരത സങ്കല്‍പമാണ് മൂന്നാമതായി ദേശീയ പ്രസ്ഥാനത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചത്. വൈദിക ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ മേല്‍ക്കോയ്മ വാദം കടംകൊണ്ടാണ് സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ജന്മമെടുത്ത ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം നിവര്‍ന്നു നില്‍ക്കാന്‍ ശീലിച്ചത് എന്ന് ഇത്തരത്തില്‍ വായിച്ചെടുക്കാന്‍ പറ്റും.
ഇന്ത്യയുടെ മുഴുവന്‍ പൗരത്വങ്ങളെയും കൂട്ടിയിണക്കുന്ന സാംസ്‌കാരിക യുക്തിയായി പ്രചരിപ്പിക്കപ്പെട്ട് അടിച്ചേല്‍പിക്കപ്പെട്ട ഈ ബ്രാഹ്മണ്യം അനിവാര്യമായും മറ്റു പലതിനെയും പാര്‍ശ്വവത്കരിക്കുകയും ചെയ്തു.4 വൈദിക പാരമ്പര്യത്തിന്റെ ആശയ സ്രോതസ്സുകളില്‍ നിന്ന് ദേശീയതയുടെ ഭാവനാ ഭൂപടം വരച്ചെടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തെ അഭിമുഖീകരിക്കാന്‍ തുനിഞ്ഞ ദേശീയപ്രസ്ഥാന നായകര്‍ക്ക് പാര്‍ശ്വവത്കൃത കീഴാള വിഭാഗങ്ങള്‍ വലിയ വിലങ്ങുതടിയായി.
ബ്രിട്ടീഷ് ആധിപത്യങ്ങള്‍ക്കെതിരായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍ സവര്‍ണ/ അവര്‍ണ ഭേദമില്ലാതെ മുഴുവന്‍ ജനവിഭാഗങ്ങളെയും കൂട്ടിയിണക്കുന്ന പൊതു ദേശീയ കര്‍ത്തൃത്വത്തിന്റെ പദവി അവകാശപ്പെടാന്‍ ദേശീയ പ്രസ്ഥാനത്തിന് സാധ്യമായില്ല. കൊളോണിയല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിനിധാനാവകാശം സ്ഥാപിച്ചെടുക്കാന്‍ സാധിക്കണമെങ്കില്‍ ദേശീയ പ്രസ്ഥാനത്തിന്റെ നിയന്താക്കള്‍ക്ക് തങ്ങളിലുള്‍ച്ചേര്‍ന്ന ബ്രാഹ്മണിക്ക് ആധിപത്യ രൂപങ്ങളെയും അതുവഴി സൃഷ്ടിക്കപ്പെട്ട ജാതീയമായ ഉച്ചനീചത്വങ്ങളെയും അസന്നിഹിതമാക്കലും അപ്രസക്തമാക്കലും അനിവാര്യമായിരുന്നു. അഥവാ ബാഹ്യ കൊളോണിയലിസത്തോട് നേര്‍ക്കുനേരെ നിലയുറപ്പിക്കാന്‍ ദേശീയ പ്രസ്ഥാനത്തിന് ആന്തരിക കൊളോണിയലിസത്തിന്റെ രൂപമാതൃകകളാവുന്ന ഹിന്ദു കൊളോണിയലിസത്തെ മറച്ചുവെക്കേണ്ടതുണ്ടായിരുന്നു.5
ദേശത്തിന്റെ വിമോചന സ്വപ്നങ്ങള്‍ നെഞ്ചേറ്റാന്‍ ഇന്ത്യക്കാരെ അയോഗ്യരാക്കുന്ന പ്രധാന ഘടകം ജാതിയാണെന്നതായിരുന്നു കൊളോണിയല്‍ വിമര്‍ശനം. തന്മൂലം ദേശീയ കര്‍തൃത്വം തെളിയിക്കാനും കൈയേന്താനും ജാതിയോട് വിമര്‍ശനാത്മകമായ അകലം കൗശലപൂര്‍വം പാലിക്കാനും ദേശീയ പ്രസ്ഥാനം നിര്‍ബന്ധിതമായി. രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉദ്ഗ്രന്ഥനത്തിനും ഏകീകരണത്തിനും സവര്‍ണ-അധഃസ്ഥിത ഭിന്നതകളെ ദൃഢീകരിക്കുന്ന ജാതീയതയുടെ മടകളില്‍ ചുരുണ്ടുകൂടുന്നതില്‍ അര്‍ഥമില്ലെന്ന് ദേശീയ നവോത്ഥാന നായകര്‍ മനസ്സിലാക്കി. അതിനാല്‍ പരമ്പരാഗതമായ ജാതി സമൂഹങ്ങളെ, വിശിഷ്യാ അധഃസ്ഥിത വിഭാഗങ്ങളെ സവര്‍ണരുടെ പ്രത്യക്ഷമല്ലാത്ത അധീശവ്യവസ്ഥക്കു കീഴില്‍ ഒരു ദേശീയ സമൂഹമായി പുനഃസംഘടിപ്പിക്കാം എന്ന ആലോചന പ്രസക്തിയാര്‍ജിച്ചു. അത്തരം ഒരന്വേഷണം ജാതിയോട് പ്രത്യക്ഷമായ ഉദാര സമീപനമെടുക്കുന്നതിലേക്ക് അവരെ നിര്‍ബന്ധിച്ചു. അഖണ്ഡ ദേശീയതയുടെ കെട്ടുറപ്പിനെ തകര്‍ക്കുന്ന ജാതിഘടകങ്ങളെ വിമര്‍ശിക്കുന്നത് സവര്‍ണതയുടെ പുരോഗമന നിലപാടായി ന്യായീകരിക്കപ്പെട്ടു. പ്രകടമായ ഉച്ചനീചത്വങ്ങളെ വിമര്‍ശിക്കുകയും ജാതിവിഭജനത്തെ അസന്നിഹിതമാക്കുകയും ചെയ്യുന്ന ബ്രാഹ്മണികമായ ഈ പരിഷ്‌കരണ വ്യവഹാരങ്ങളിലൂടെ തങ്ങളുടെ ദേശീയ പ്രതിനിധാനാവകാശത്തിന് ദേശമൊട്ടാകെയുള്ള വ്യാപക പിന്തുണയുണ്ടെന്ന് ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്താന്‍ ദേശീയ പ്രസ്ഥാനം ശ്രമിച്ചു.
പാശ്ചാത്യ ശൈലികളുടെയും ആശയങ്ങളുടെയും പ്രഭവത്തില്‍ നിന്ന് ഊര്‍ജം സംഭരിച്ചുകൊണ്ട് അതിന്റെ വെട്ടത്തില്‍ ജാതി ധര്‍മ പാരമ്പര്യത്തെ കൗശലപൂര്‍വം പുനര്‍ വിന്യസിക്കുകയും ചെയ്യുന്ന ഈ വ്യാഖ്യാന കസര്‍ത്തുകള്‍ പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ ഏറ്റെടുത്തില്ല എന്നത് യാഥാര്‍ഥ്യമാണ്. ദേശീയ പ്രസ്ഥാനത്തിനകത്ത് പാരമ്പര്യത്തിനും നവോത്ഥാനത്തിനും ഇടയില്‍ പെട്ട് സന്ദിഗ്ധതകള്‍ അനുഭവിക്കേണ്ടിവന്ന യാഥാസ്ഥിതികരുടെ മുറുമുറുപ്പുകളായിരുന്നു അതിന്റെ പ്രധാന കാരണം.
പുറമേക്ക് ജാതിവിരുദ്ധരെന്ന് നടിച്ചിരുന്ന പലരും (ബാലഗംഗാധര തിലകന്‍ പോലുള്ളവര്‍) അകമേ യാഥാസ്ഥിതിക സവര്‍ണ ഹിന്ദുക്കളായിരുന്നു എന്നത് അധഃസ്ഥിത വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. 1917-ല്‍ ഒരു അസ്പൃശ്യത നിവാരണ സമ്മേളനത്തില്‍ പ്രസംഗിച്ച തിലകന്‍ തന്റെ വ്യക്തി ജീവിതത്തില്‍ അയിത്താചാരങ്ങള്‍ പാലിക്കാറില്ലെന്ന് അവകാശപ്പെട്ടപ്പോള്‍ പ്രസ്തുത വാദത്തിന് യാതൊരു തെളിവുമില്ലെന്ന് സമ്മേളനത്തിലെ പല പ്രതിനിധികളും വിമര്‍ശിക്കുകയുണ്ടായി.
മറുവശത്താകട്ടെ, ഇതേ നൂറ്റാണ്ടില്‍ മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലെ അടക്കമുള്ളവര്‍ തിരികൊളുത്തിയ കീഴാള പ്രതിരോധങ്ങള്‍ കീഴാളര്‍ക്കിടയില്‍ ശക്തമായ സ്വാധീനം നേടിയെടുത്തു. 1875-ല്‍ ഫൂലെ രൂപം കൊടുത്ത അധഃസ്ഥിത-പിന്നാക്ക പ്രസ്ഥാനമായ 'സത്യശോധക് സമാജം' 1885-ല്‍ രൂപം കൊണ്ട ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിന്്‌സമാന്തരമായി സജീവ സാന്നിധ്യമായി മാറിയിരുന്നു. അധഃസ്ഥിത വിഭാഗങ്ങളില്‍നിന്ന് നാമമാത്രമായ ദലിത് പ്രതിനിധാനം പോലും ഇക്കാലത്ത് കോണ്‍ഗ്രസ്സിലേക്ക് കടന്നുവന്നില്ല. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യകാല സമ്മേളനങ്ങളില്‍ പങ്കെടുത്ത മദ്രാസ് പ്രതിനിധികളില്‍ 80 ശതമാനവും പൂനാ പ്രതിനിധികളില്‍ നൂറ് ശതമാനവും ബ്രാഹ്മണരായിരുന്നു എന്ന വസ്തുത ഉപര്യുക്ത വാദത്തെ ബലപ്പെടുത്തുന്നുണ്ട്.
ഫൂലെ നേതൃത്വം നല്‍കിയ ഈ കീഴാള പ്രക്ഷോഭങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ദേശീയ പ്രസ്ഥാനത്തിന് ശക്തമായ വെല്ലുവിളിയായിത്തീര്‍ന്നിരുന്നു. ദേശീയ പ്രസ്ഥാനം ശക്തമായിക്കൊണ്ടിരുന്ന ഇതേ കാലയളവില്‍ കീഴാള സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശക്തിപ്പെട്ടു. പഞ്ചാബിലെ 'ആദി-ധര്‍മപ്രസ്ഥാനം', ഉത്തര്‍പ്രദേശിലെയും ഹൈദരാബാദിലെയും 'ആദിഹിന്ദു പ്രസ്ഥാനം', തമിഴ്‌നാട്ടിലെ 'ആദി-ദ്രാവിഡ', ആന്ധ്രയിലെ 'ആദി-ആന്ധ്ര', കര്‍ണാടകയിലെ 'ആദികര്‍ണാടക', ബംഗാളിലെ 'നാമശൂദ്ര പ്രസ്ഥാനം' എന്നിവ രൂപംകൊള്ളുന്നത് സവിശേഷമായ ഈ ചരിത്രസ്ഥലിയിലാണ്.
കീഴാള പ്രക്ഷോഭങ്ങളുടെ ഇത്തരം അലയൊലികളുടെ ഭാഗമായികൊണ്ടാണ് കേരളത്തില്‍ ശ്രീനാരായണ-അയ്യന്‍കാളി പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നത്. സുവര്‍ണവും സവര്‍ണവുമായ ബ്രാഹ്മണിക് ആശയാവലികളെ തിരസ്‌കരിച്ചുകൊണ്ട് ആദിമ നിവാസികളായ തങ്ങള്‍ക്ക് സ്വതന്ത്രവും വ്യതിരിക്തവുമായ മത പാരമ്പര്യങ്ങളുണ്ടെന്ന് സമര്‍ഥിച്ച് അഹൈന്ദവമായ പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തികാട്ടുകയാണ് ഈ പ്രസ്ഥാനങ്ങള്‍ ചെയ്തത്.
അതിനാല്‍ ദേശത്തിനകത്തെ പ്രബല വിഭാഗമാകുന്ന ഈ കീഴാള സമൂഹം പ്രത്യേക സാമൂഹിക സ്വത്വങ്ങളായി മാറുന്ന ഭീഷണമായ പ്രവണതയെ തടയുകയെന്നത് ദേശീയ പ്രസ്ഥാനത്തിലെ സവര്‍ണധാരക്ക് അതിജീവന പ്രശ്‌നമായി മാറി. 'ഹിന്ദുഐക്യം' എന്ന പ്രമേയത്തിലൂന്നിക്കൊണ്ട് സാമൂഹിക പരിഷ്‌കരണത്തിനിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. 1917-ല്‍ മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലും ജാതി ഉച്ചാടനത്തിന്റെ ഭാഗമായുള്ള അസ്പൃശ്യത നിവാരണ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിലെ പുതിയ ബ്രാഹ്മണിക് കൗശലങ്ങളെക്കുറിച്ച് സാമാന്യം നന്നായി അവബോധം നേടിയെടുത്തിരുന്ന ദലിതുകള്‍ ഇത്തരം നീക്കങ്ങളെ തീര്‍ത്തും നിരാകരിക്കുകയാണ് ചെയ്തത്. മഹാരാഷ്ട്രയിലെ ദലിത് വിഭാഗങ്ങളിലെ പ്രബല കക്ഷിയായിരുന്ന മഹറുകളെ ആകര്‍ഷിക്കുന്നതിനുവേണ്ടി അവരിലെ ആദ്യത്തെ ബിരുദധാരിയായ അംബേദ്കറെ ആദരിക്കാന്‍ 1917-ല്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടപ്പെട്ടു. മഹാത്മാ ഫൂലെയുടെ മുഖ്യ പ്രതിയോഗിയായി വളര്‍ന്നിരുന്ന വിത്തല്‍ റാംജി ഷിന്‍ണ്ഡ എന്ന ബ്രാഹ്മണനായിരുന്നു സമ്മേളനത്തിന്റെ നേതൃപരമായ പങ്കാളിത്തം വഹിച്ചത്.6 എന്നാല്‍ ഇതിനു പിന്നിലെ അപകടം മനസ്സിലാക്കിയ അംബേദ്കര്‍ ഈ സമ്മേളനം ബഹിഷ്‌കരിക്കുകയാണുണ്ടായത്.
1918 മെയ് 5 മുതല്‍ 8 വരെ ബീജാപ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന കീഴാള സമ്മേളനത്തില്‍ ഉപര്യുക്ത സംഘര്‍ഷങ്ങള്‍ അതിന്റെ തീവ്രതയിലെത്തി. ഗാന്ധിജി പങ്കെടുത്ത ഈ സമ്മേളനത്തില്‍ ദലിതര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ ചുമതലപ്പെട്ടത് അദ്ദേഹമായിരുന്നു. പ്രമേയം അംഗീകരിക്കുന്നവര്‍ കൈ ഉയര്‍ത്തണമെന്ന ഗാന്ധിയുടെ അഭ്യര്‍ഥനയെ പരിഹാസ്യമാക്കി ഒരൊറ്റ കൈ പോലും അന്തരീക്ഷത്തില്‍ ഉയര്‍ന്നില്ല. മാനഹാനി നേരിട്ട ഗാന്ധിജി ഒടുവില്‍ സമ്മേളനത്തെ അധഃസ്ഥിത സമ്മേളനമെന്നു പറയുന്നതില്‍ കാര്യമില്ലെന്നു പറഞ്ഞ് പ്രമേയമവതരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിയുകയാണുണ്ടായത്.
ഇന്ത്യയിലെങ്ങും അലയടിച്ചുയര്‍ന്ന ഖിലാഫത്ത് സമര പ്രക്ഷോഭങ്ങളെ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് പിന്തുണച്ചതിനു പിന്നില്‍ ഉപര്യുക്ത സംഘര്‍ഷങ്ങള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തി എന്നു വേണം മനസ്സിലാക്കാന്‍. കീഴാള സമൂഹങ്ങള്‍ പുറംതിരിഞ്ഞു നിന്നിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഖിലാഫത്ത് പിന്തുണയുമായി ദേശീയ പ്രസ്ഥാനം രംഗത്തുവന്നു എന്നത് അടിവരയിടേണ്ട യാദൃഛികതയാണ്.
''1919-ന്റെ പാതിയോടെ വടക്കേ ഇന്ത്യയിലെ മുസ്‌ലിം നേതാക്കള്‍ ഒരു ഖിലാഫത്ത് സമ്മേളനം വിളിച്ചുകൂട്ടുകയും ഒക്‌ടോബര്‍ 27 ഖിലാഫത്ത് ദിനമായി ആചരിക്കുകയും ചെയ്തു. നവംബര്‍ 23,24 തീയതികളില്‍ ഖിലാഫത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും ഒരു സംയുക്ത സമ്മേളനം വിളിച്ചുകൂട്ടി. ഗാന്ധിജി ഈ സമ്മേളനത്തില്‍ പങ്കെടുക്കുകയും 24-ാം തീയതി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഖിലാഫത്തുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചു കിട്ടുന്നതിന് ഗവണ്‍മെന്റുമായി നിസ്സഹരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് ഗവണ്‍മെന്റുമായി അഹിംസാപൂര്‍വം നിസ്സഹകരിക്കുക എന്ന തന്റെ പദ്ധതി ഖിലാഫത്ത് സമ്മേളനത്തെക്കൊണ്ട് സമ്മതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഇത് 1920-കളില്‍ അലഹാബാദില്‍ ചേര്‍ന്ന ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും സര്‍വകക്ഷി സമ്മേളനവും 1920 സെപ്റ്റംബറില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗവും അംഗീകരിച്ചു.''7
ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ ഒരേസമയം കീഴാള-മുസ്‌ലിം സമൂഹങ്ങളെ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിലേക്ക് ആകര്‍ഷിക്കാനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് രാസത്വരകമായി ഉപയോഗപ്പെടുത്താനും ദേശീയ പ്രസ്ഥാനത്തിന് സാധിച്ചു. കേരളത്തിലാണെങ്കില്‍ ഇത് പതിന്മടങ്ങ് ഫലം ചെയ്തു. കേരളത്തിലെ കീഴാള-കുടിയാന്‍ വിഭാഗങ്ങളുടെ അതിജീവനത്തിനായുള്ള ജന്മി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചിരുന്നത് മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരുമായിരുന്നു.
ഖിലാഫത്ത് സമരത്തെ പിന്തുണക്കുകവഴി ഈ നേതാക്കന്മാരെയും അവര്‍ക്ക് പിന്നില്‍ അണിനിരന്ന കുടിയാന്‍ സമൂഹങ്ങളെയും ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുക എന്ന ഇരട്ട ധര്‍മം അത് നിര്‍വഹിച്ചു. 1920-ല്‍ മഞ്ചേരിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം മാപ്പിളമാരുടെയും മറ്റു കുടിയാന്‍ സംഘങ്ങളുടെയും സജീവമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇതേവര്‍ഷം ആഗസ്റ്റ് 18-ന് ഗാന്ധിജിയും ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് സമ്മേളനത്തില്‍ വിപുലമായ പോലീസ് വിന്യാസങ്ങള്‍ തടസ്സമുണ്ടാക്കിയിട്ടും 25000-ത്തിലേറെ ജനങ്ങള്‍ കടപ്പുറത്ത് തടിച്ചുകൂടി.
ദേശീയ പ്രസ്ഥാനം ജനകീയവത്കരിക്കപ്പെട്ടതിന്റെ നിദര്‍ശനം കൂടിയായിരുന്നു ഇത്. ഗാന്ധിജിയുടെ തിലക് സ്വരാജ് ഫണ്ടിലേക്ക് 20000ത്തിലധികം രൂപ സംഭാവന പിരിഞ്ഞുകിട്ടി (മേനോന്‍ 1994: 65). ബ്രിട്ടീഷ് കൊളോണിയലിസം തൊടുത്തുവിട്ട കുടിയാന്‍ വിരുദ്ധ ബാണങ്ങള്‍ മലബാറില്‍ ജന്മി-കുടിയാന്‍ സംഘര്‍ഷങ്ങള്‍ക്ക് നിമിത്തമായപ്പോള്‍ സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധമായ സായുധ സമരത്തിലേക്ക് അത് വഴിമാറ്റപ്പെട്ടു. ഇന്ത്യയിലെ ജാതിസമൂഹത്തെ സവര്‍ണരുടെ അസന്നിഹിതാധീശ്വത്തിനു കീഴില്‍ ഒരു ദേശീയ സമൂഹമായി വാര്‍ത്തെടുക്കണം എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കുയുക്തികള്‍ക്കെതിര് നിന്ന സംഭവമായിരുന്നു മലബാറിലെ ഈ സായുധ സമരം.
അഥവാ, അധഃസ്ഥിത സമൂഹങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ ഇടപെടലുകളുടെ ആദ്യ വിളംബരം കൂടിയായിരുന്നു ഇത്. ജാതീയതയുടെ നീര്‍ച്ചുഴിയില്‍ പെട്ട് ശ്വാസം മുട്ടുന്ന ഒരു തലമുറ തങ്ങളെ ഞെരിച്ചമര്‍ത്തിയ സകല ആചാരങ്ങളെയും അറുത്തു മുറിക്കുന്ന ആയുധങ്ങള്‍ കിനാവ് കാണുക സ്വാഭാവികമാണ്. അന്ധമായ സഹനശേഷി പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കും എന്ന മാവോയുടെ വാക്കുകളെ അന്വര്‍ഥമാക്കുന്നതുമായിരുന്നു കേരളത്തിലെ കുടിയാന്‍ ചരിത്രം. അതിനാല്‍ കീഴാള സമൂഹങ്ങളുടെ വിമോചന സ്വപ്നങ്ങളോട് താദാത്മ്യപ്പെട്ടുകൊണ്ട് മുസ്‌ലിം നേതാക്കളും അവരിലെ പണ്ഡിതന്മാരും പ്രക്ഷോഭങ്ങള്‍ക്ക് പന്തം തെളിച്ചപ്പോള്‍ ജന്മിവിരുദ്ധവും സവര്‍ണവിരുദ്ധവുമായ പാതയിലേക്ക് അത് ചുവടുകള്‍ വെച്ചു.
ആന്തരികമായ സവര്‍ണതയെ ഗര്‍ഭം ധരിച്ച ദേശീയ പ്രസ്ഥാനത്തിന് മലബാര്‍ സമരത്തിലെ ഈ ചേതോഹര ദൃശ്യങ്ങളെ മതഭ്രാന്തിന്റെ ബഹിര്‍സ്ഫുരണങ്ങളായി മുദ്രചാര്‍ത്തി കൈയൊഴിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ദേശീയ പ്രസ്ഥാനത്തിന്റെ സവര്‍ണധാരയില്‍ നിന്ന് ബോധപൂര്‍വം അകലം പാലിച്ചിരുന്ന ഗാന്ധിജി പോലും ഇത്തരമൊരു സന്ദര്‍ഭത്തില്‍ കൊളോണിയല്‍-ബ്രാഹ്മണിക് ലോബികള്‍ പ്രചരിപ്പിച്ച മതഭ്രാന്ത് ജല്‍പനങ്ങളെ സ്വാംശീകരിക്കുന്നത് ഇപ്പോള്‍ വിചിത്രമായി തോന്നാം. മാപ്പിള കലാപത്തെപ്പറ്റി വേണ്ടത്ര ചിന്തിക്കുന്നില്ല എന്ന സ്‌കോട്ട്‌ലാന്റുകാരനായ പത്രപ്രവര്‍ത്തകന്റെ ആക്ഷേപത്തെ പറ്റി ഗാന്ധിജി യംഗ് ഇന്ത്യ(20.10.1921)യില്‍ എഴുതി:
''ഈ വിമര്‍ശനം ഞാന്‍ അര്‍ഹിക്കുന്നതാണ്. മാപ്പിള ലഹള ഹിന്ദുക്കള്‍ക്കും മുസല്‍മാന്മാര്‍ക്കും ഒരു പരീക്ഷണ ഘട്ടമാണ്. മുസല്‍മാന്മാര്‍ ചെയ്യുന്ന ക്രൂരത ഹിന്ദുക്കള്‍ക്ക് പൊറുക്കാനാകുമോ? മാപ്പിളമാരുടെ പ്രവൃത്തിയെ ഇന്ത്യയിലെ മുസല്‍മാന്മാര്‍ ഒന്നടങ്കം പഴിക്കുമോ? ഇത്തരം മതഭ്രാന്തന്മാര്‍ക്കെതിരായി തങ്ങളുടെ മതത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിവുണ്ടാകണം. വാക്കു കൊണ്ട് വിമര്‍ശനം നടത്തിയതുകൊണ്ട് മുസല്‍മാന്മാര്‍ ഹിന്ദുക്കളുടെ സുഹൃത്തുക്കളാണെന്ന് കരുതാന്‍ പറ്റില്ല. ഹിന്ദുജനത മാപ്പിളമാരുടെ അക്രമത്തില്‍ പൊതുവെ ശാന്തമായാണ് പ്രതികരിച്ചിരിക്കുന്നത്. പ്രവാചകന്റെ പൊരുളുകള്‍ക്കെതിരായി നടക്കുന്ന മാപ്പിളമാരെപ്പറ്റി യഥാര്‍ഥ മുസല്‍മാന്‍മാര്‍ ഖേദിക്കുന്നുണ്ട് എന്നാണെന്റെ വിശ്വാസം. മാപ്പിള ലഹള മറ്റൊരു പാഠം കൂടി നമ്മെ പഠിപ്പിക്കുന്നുണ്ട്. സ്വയംരക്ഷക്കുള്ള ശിക്ഷണം ഓരോ വ്യക്തിയും നേടിയിരിക്കണം. മാപ്പിളമാരുടെ മതഭ്രാന്തോ അതോ ഹിന്ദുക്കളുടെ ഭീരുത്വമോ കൂടുതല്‍ വെറുപ്പുളവാക്കുന്നത്? ആപത്ത് ഭയന്ന് ഒളിച്ചോടുന്നതിനേക്കാള്‍ ഹിന്ദുക്കള്‍ക്ക് നല്ലത് കൊല്ലാനും കൊല്ലപ്പെടാനുമുള്ള ശിക്ഷണവും മനഃശക്തിയും നേടുക എന്നതാണ്. കൊല ചെയ്യാനുള്ള മനക്കരുത്തുള്ളവര്‍ നേടണം എന്നാണെന്റെ അഭിപ്രായം.''
ആധുനിക ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും ശക്തനായ വക്താവായി അവതരിപ്പിക്കപ്പെടുന്ന ഗാന്ധിജി ഈയൊരു സമീപനം നിര്‍ദേശിക്കുന്നതിലൂടെ ദേശീയപ്രസ്ഥാനത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനങ്ങള്‍ക്ക് സാധൂകരണവും ദൃഢീകരണവും ലഭ്യമാവുകയാണ്.8 ദേശീയ പ്രസ്ഥാനം രൂപംകൊണ്ടതിന്റെയും പില്‍ക്കാലത്ത് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിന്റെയും ചരിത്ര സ്ഥലികളെ അപഗ്രഥന വിധേയമാക്കുമ്പോള്‍ രണ്ട് നിഗമനങ്ങളില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയുന്നുണ്ട്.
അധഃസ്ഥിത ജനവിഭാഗങ്ങളെ ഹിന്ദു ലേബലില്‍ അണിനിരത്തി വിശാലവും അഖണ്ഡവുമായ ഹൈന്ദവ ദേശീയത സ്ഥാപിച്ചെടുക്കാനുള്ള ബ്രാഹ്മണിക് മൂവ്‌മെന്റുകളുടെ പ്രലോഭനങ്ങള്‍ മറികടന്ന് ഇന്ത്യയിലെ കീഴാള വിഭാഗങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ നായകത്വം കാണുന്നു. ഇത്തരമൊരു കീഴാള ഐക്യപ്പെടല്‍ സാധ്യമാകുന്നതിലൂടെ ദേശത്തിന്റെ മൊത്തം കുത്തകയവകാശപ്പെടുന്ന ദേശീയ പ്രസ്ഥാനത്തിനു ഇത്തരം കീഴാള സ്വത്വങ്ങളെ അംഗീകരിക്കാനും പിന്തുണ പ്രഖ്യാപിക്കാനും ഉള്ള നിര്‍ബന്ധിത സാഹചര്യം വന്നുഭവിക്കുന്നു. തീര്‍ച്ചയായും സമകാലിക മുസ്‌ലിം-കീഴാള രാഷ്ട്രീയം ചരിത്രത്തില്‍ നിന്ന് വായിക്കേണ്ട പ്രഥമ അധ്യായവും ഇതുതന്നെയാണ്.
ദേശീയ-നവോത്ഥാന സാഹിത്യങ്ങളിലെ മുസ്‌ലിം അപര സ്ഥലികള്‍
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം മലബാറിലെ ഖിലാഫത്ത് സമരങ്ങളോടും പ്രതിനിധാനങ്ങളോടും നടത്തിയ ചരിത്രപരമായ വഞ്ചനയുടെ തുടര്‍ച്ചയാണ് ദേശീയ പ്രക്ഷോഭകാലത്തെ സാഹിത്യാഖ്യാനങ്ങളിലും കാഴ്ചപ്പെടുന്നത്. ഇതിഹാസ പുരാണങ്ങളുടെ വ്യാഖ്യാനങ്ങളിലും പുനര്‍വ്യാഖ്യാനങ്ങളിലും കെട്ടുപിണഞ്ഞു കിടന്നിരുന്ന സാഹിത്യകാരന്റെ സര്‍ഗ പ്രതിഭ സാധാരണക്കാരന്റെ ജീവിതങ്ങളിലേക്കും നവോത്ഥാന സംരംഭങ്ങളിലേക്കും എത്തിനോക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ദേശീയ പ്രസ്ഥാനവും രാഷ്ട്രീയ നവോത്ഥാനവും ഒത്തൊരുമിച്ച് സാഹിത്യത്തിന്റെ രൂപഭാവങ്ങളുടെ സാമ്പ്രദായിക ഘടനകള്‍ക്ക് മാറ്റം വരുത്തുന്നുണ്ട് ഇക്കാലത്ത്. ദേശീയ പ്രസ്ഥാനത്തിന് സാമ്രാജ്യത്വ വിരുദ്ധമായ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ സ്വന്തത്തെ സ്ഥാപിച്ചെടുക്കണമെങ്കില്‍ ജന്മി-ജാതി വിരുദ്ധമായ ഒരു പ്രഛന്ന വേഷം അണിയേണ്ടത് അനിവാര്യമായിരുന്നു.
ദേശീയ പ്രസ്ഥാനത്തില്‍ ഉടലെടുത്ത ആശയപരമായ ഇത്തരം പരിവര്‍ത്തനങ്ങള്‍ സാമാന്യ വായനക്കാരിലെത്തിക്കാനും അവരെ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗഭാക്കാക്കാനും സഹായകമായത് സാഹിത്യമായിരുന്നു. കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഇതില്‍ ഗണ്യമായ പങ്കുവഹിച്ചു. അക്കാലത്തെ ഇവരുടെ രചനകളിലെ പ്രമേയങ്ങളെ നിരീക്ഷിച്ചാല്‍ ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച സാമ്രാജ്യത്വ വിരോധം, ജാതി വ്യവസ്ഥക്കെതിരായ പോരാട്ടം, ഭാരതീയ സംസ്‌കാരത്തോടുള്ള വിധേയത്വം എന്നീ മുദ്രാവാക്യങ്ങളുടെ ആവിഷ്‌കാര ശ്രമങ്ങളായിരുന്നു അവ എന്ന് ഗ്രഹിക്കാന്‍ കഴിയും.
ചുരുക്കത്തില്‍, ദേശീയ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും ഏറ്റുവാങ്ങിക്കൊണ്ടാണ് ഈ മൂന്ന് വന്‍ ശിഖരങ്ങളും പൂവിട്ടുതളിര്‍ത്തത്. എന്നാല്‍, ദേശോദ്ധാരണ പ്രചോദനമെന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട ഈ സര്‍ഗ രചനകള്‍ കൊളോണിയല്‍ -പൗരസ്ത്യ വാദ ചരിത്ര പാഠങ്ങളെ സ്വാംശീകരിച്ചതിനെയും അരക്കിട്ടുറപ്പിച്ചതിനെയും നാം അവഗണിച്ചുകൂടാ. അതിനാല്‍ ദേശീയ പ്രസ്ഥാനം എഴുന്നള്ളിച്ച ഈ സാഹിത്യ ബിംബങ്ങളെ സമരോത്സുകമായ ഉത്തരകൊളോണിയല്‍ പഠനങ്ങളുടെ സജീവതമുറ്റിയ പ്രതലത്തില്‍ നിലയുറപ്പിച്ചുകൊണ്ട് അപനിര്‍മിക്കുന്നതിന് പ്രസക്തിയുണ്ട്.
ത്രിമൂര്‍ത്തികളില്‍ മൂന്നാമനായ ഉള്ളൂര്‍ ആര്‍ഷഭക്തിയുടെ പ്രദക്ഷിണ വഴിയിലൂടെ മാത്രം സഞ്ചരിച്ച കവിയാണ്. വ്യവസായ യുഗത്തിന്റെ സമ്പര്‍ക്കത്തോടെ കടന്നുവന്ന പുതിയ മൂല്യബോധത്തിലല്ല, ആര്‍ഷഭാരതത്തിന്റെ സവര്‍ണ സംസ്‌കൃതിയില്‍ നിന്നാണ് ആ കവി ചേതന പുഷ്ടി നേടിയത്. ദേശീയ-നവോത്ഥാന നായകന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വള്ളത്തോള്‍-കുമാരനാശാന്‍ കവികള്‍ക്ക് സാധിച്ച അത്രയും ശക്തമായ അനുരണനങ്ങളോ പ്രതികരണങ്ങളോ സൃഷ്ടിക്കാന്‍ ആ ആര്‍ഷ പാരമ്പര്യ പൂജകന് സാധിച്ചിട്ടില്ല എന്നതിനാല്‍ ഈ പഠനത്തില്‍ നിന്ന് ബോധപൂര്‍വം അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയാണ്.
(തുടരും)
അടിക്കുറിപ്പ്
1. ദൂരവ്യാപകമായ ദോഷഫലങ്ങളുളവാക്കിയതും യാതൊരു ഗുണഫലങ്ങളും എടുത്തു പറയാനില്ലാത്തതുമെന്ന് മലബാര്‍ സമരത്തെ വിലയിരുത്തിയതിന് ശേഷം മലബാര്‍ മേഖലയില്‍ നവചരിത്രവാദത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് യുവാക്കള്‍ ചരിത്രത്തെ സമീപിക്കുന്നതിനെ ഡോ. എം. ഗംഗാധരന്‍ ഈയടുത്ത് വിമര്‍ശിക്കുകയുണ്ടായി (ഗംഗാധരന്‍ 2011: 38).
2. കൊളോണിയല്‍ പാഠങ്ങളെയും അതിനെ സ്വാംശീകരിച്ച ദേശീയ പ്രസ്ഥാനത്തിന്റെയും കൂടെ മാര്‍ക്‌സിസ്റ്റ് വിശകലനങ്ങളെയും ചേര്‍ത്തുവെക്കുക എന്നതാണ് അക്കാദമിക് തലത്തിലുള്ള പതിവ് രീതി. എന്നാല്‍ മലബാര്‍ സമരത്തെ സമീപിച്ച ഇടതുപക്ഷധാരയുടെ ആദിമ രൂപങ്ങളെ സാമ്പ്രദായിക രീതിയില്‍ നിന്ന് മാറ്റിവായിക്കേണ്ടതുണ്ട് എന്നതാണ് ചരിത്ര സത്യം.
3. ''ദേശീയ പ്രസ്ഥാനവുമായുള്ള ബന്ധം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയ ആധുനികവും മതേതരവുമായ പ്രക്ഷോഭ മാര്‍ഗങ്ങളുമായി പരിചയപ്പെടാനുള്ള അവസരം മാപ്പിളമാര്‍ക്ക് ഉണ്ടാക്കിക്കൊടുത്തു. അക്രമാസക്തമായ ലഹളകള്‍ പോലെയുള്ള എതിര്‍പ്പിന്റെ പഴയ രീതികള്‍ നിരാകരിക്കപ്പെടാനുള്ള സാധ്യതകള്‍ അത്രകണ്ട് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആധുനിക സമര മാര്‍ഗങ്ങള്‍ മാപ്പിളമാര്‍ക്ക് പങ്കാളിത്തമുള്ള ഖിലാഫത്ത്-കുടിയാന്‍ പ്രസ്ഥാനങ്ങളില്‍ അതിവേഗം പടരാനാണ് സഹായകമായത്.ഇത് ജില്ലാ ഭരണാധികാരികളില്‍ വളരെയധികം നടുക്കമുളവാക്കി. അവര്‍ വളരെ ജാഗ്രത പുലര്‍ത്തുകയും ചില അടിച്ചമര്‍ത്തല്‍ നടപടികള്‍ പ്രയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതുമൂലം ഖിലാഫത്തുകാരെയും മാപ്പിള കുടിയാന്മാരെയും നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രയാസമായിത്തീര്‍ന്നു'' (ഗംഗാധരന്‍ 2009: 70).
4. ''ദേശീയാധുനികതയുടെ പ്രത്യയശാസ്ത്രം അതിന്റേതായ മനുഷ്യ മാതൃകക്കും ജന്മം നല്‍കി. മുസ്‌ലിംകള്‍, ദലിതുകള്‍, സ്ത്രീകള്‍ തുടങ്ങിയ വിവിധ പ്രകാരങ്ങളിലുള്ള മനുഷ്യാവസ്ഥകളെ അപരവത്കരിച്ചുകൊണ്ടാണ് ഈ ദേശീയ പൗരത്വം സ്വയം നിര്‍വചിച്ചത്. ഇത്തരമൊരു പൗരത്വകല്‍പനക്കുള്ളില്‍ മുസ്‌ലിം സ്വയമേവ 'ദേശീയ മുസ്‌ലിം' അല്ലാതായി. ദലിതുകള്‍ 'ദേശീയ സംസ്‌കാരം' ആര്‍ജിക്കേണ്ടവരായി. സ്ത്രീകള്‍ പുരുഷപരമായി നിര്‍വചിക്കപ്പെട്ട മാതൃകാ കുടുംബിനികളായി. ബ്രാഹ്മണ്യവും പുരുഷാധിപത്യവും ആധുനികമായ പൗരകല്‍പനയുടെ ആന്തര മൂല്യമായി. അതിനെ സ്വാംശീകരിക്കുന്നത് ദേശ പാരമ്പര്യവുമായുള്ള സാത്മീകരണവുമായി'' (സുനില്‍ 2006:21).
5. ആന്തരിക കൊളോണിയലിസത്തിന്റെ പ്രയോഗരൂപങ്ങളാകുന്ന ഹിന്ദു കൊളോണിയലിസം എങ്ങനെ അധഃസ്ഥിത സമൂഹങ്ങളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ജെ. രഘു രചിച്ച 'ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും' എന്ന പുസ്തകം.
6. ''അധഃസ്ഥിതരെ 'ഉദ്ധരിക്കാ'നും ക്രമേണ ഹിന്ദുത്വവത്കരിക്കാനുമുള്ള പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് മഹാരാഷ്ട്രയില്‍ വിത്തല്‍ റാംജി ഷിന്‍ണ്ഡെ എന്ന ബ്രാഹ്മണന്‍ രൂപവത്കരിച്ച 'ഡിപ്രസ്ഡ് ക്ലാസസ് മിഷന്‍' എന്ന സംഘടനയാണ്. ഫൂലെയുടെ അഹിന്ദു പ്രത്യയശാസ്ത്രത്തിന് മഹാരാഷ്ട്രയിലെ മുഖ്യ ദലിത് സമൂഹമായ മഹറുകള്‍ക്കിടയിലുണ്ടായ 'അപകടകര'മായ സ്വാധീനമാണ് 1906-ല്‍ ഇങ്ങനെയൊരു മിഷന്‍ രൂപവത്കരിക്കാന്‍ പ്രാര്‍ഥനാ സമാജ് അംഗമായ ഷിന്‍ണ്ഡെയെ പ്രേരിപ്പിച്ചത്. മഹറുകളുടെ 'പരമ്പരാഗത യജമാനന്മാരായ' ഹിന്ദുക്കള്‍ തന്നെയാകണം അവരുടെ 'രക്ഷകര്‍ത്താക്കളും' എന്ന പുതിയ ഹിന്ദു കൊളോണിയല്‍ സിദ്ധാന്തമനുസരിച്ചാണ് ഷിന്‍ണ്ഡെ അധഃസ്ഥിതോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്'' (രഘു 2008 :35).
7. മലബാര്‍ കലാപം 1921-'22 (ഗംഗാധരന്‍ 2009:62).
8. ''മാപ്പിളമാര്‍ മുസ്‌ലിംകളാണ്. അവരുടെ സിരകളില്‍ അറബി രക്തമുണ്ട്. അവരുടെ പൂര്‍വികര്‍ വളരെ വര്‍ഷം മുമ്പ് അറേബ്യയില്‍ നിന്നു വന്ന് മലബാറില്‍ താമസമുറപ്പിച്ചവരാണെന്ന് പറയപ്പെടുന്നു. അവര്‍ ചൂടന്മാരാണ്. എളുപ്പം ആവേശം കൊള്ളുന്നവരും. അവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷോഭിക്കുകയും അക്രമാസക്തരാവുകയും ചെയ്യും. ധാരാളം കൊലപാതകങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളാണ്. അവരെപ്പോഴും പൊരുതാന്‍ ഇറങ്ങുന്നതുതന്നെ തോറ്റു മടങ്ങില്ല എന്ന പ്രതിജ്ഞയോടെയാണ്. അവരുടെ ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല''
ഇവിടെ ഗാന്ധിയുടെ അഭിപ്രായ പ്രകടനം ഇസ്‌ലാമിന്റെ സ്വഭാവത്തെക്കുറിച്ചുള്ള സ്ഥിരം പൊതുവാദ മുഖങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. 'മാപ്പിളമാര്‍ മുസ്‌ലിംകളാണ്' ഇത് ഒരു വിവരം നല്‍കുകയാണോ അതോ കുറ്റപ്പെടുത്തലാണോ? പിന്നാലെ വരുന്ന നാമവിശേഷണങ്ങളും പ്രസ്താവനകളും -'ചൂടന്മാര്‍', 'ആവേശം കൊള്ളുന്നവര്‍', 'ക്ഷോഭിക്കുക', 'നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമാസക്തരാവും', 'ധാരാളം കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളാണ്', 'പൊരുതാന്‍ ഇറങ്ങുന്നത് തോറ്റു മടങ്ങില്ല എന്ന പ്രതിജ്ഞയോടെയാണ്'-അധിനിവേശ ഭരണകൂടം മുന്നോട്ടുവെച്ച വാദങ്ങളുടെ ആവര്‍ത്തനം മാത്രമാണിതെന്നാണ് എം.ടി അന്‍സാരി നിരീക്ഷിക്കുന്നത് (അന്‍സാരി 2008:80).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)